ad
Deshabhimani

print edition എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിൽ കേരളം മുന്നിൽ

hi teck class

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 02:09 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി തലത്തിലെ വിദ്യാർഥി പ്രവേശനത്തിൽ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേരളം വൻ കുതിപ്പ്‌ നടത്തിയെന്ന്‌ നിതി ആയോഗ്‌ റിപ്പോർട്ട്‌. 2024–25ൽ പ്ലസ്‌ വണ്ണിലേക്കുള്ള മൊത്ത പ്രവേശന അനുപാതം (ജിഇആർ) 89.5 ശതമാനമാണ്‌.


‘ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: ഒരു താൽക്കാലിക വിശകലനം’ എന്ന റിപ്പോർട്ടിലാണ്‌ കേരളം മുൻനിരയിലെന്ന്‌ ചൂണ്ടിക്കാട്ടുന്നത്‌. ഛത്തീസ്‌ഗഡും പുതുച്ചേരിയും ഗോവയും മാത്രമാണ്‌ അനുപാത നിരക്കിൽ മുന്നിലുള്ളത്‌. 2014–15ലെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 71.4 ശതമാനമായിരുന്നു ജിഇആർ. 18.1 ശതമാനമാണ്‌ വർധന.


പെൺകുട്ടികളുടെ പ്രവേശനത്തിലും ഈ മികവുണ്ട്‌. 2024–25ൽ 91.7 ശതമാനമാണ്‌ വിദ്യാർഥിനി പ്രാതിനിധ്യം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2014–15ൽ ഇത്‌ 75.69 ശതമാനമായിരുന്നു.


സെക്കൻഡറി തലത്തിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ ഏറ്റവും കുറഞ്ഞ അഞ്ചാം സംസ്ഥാനമാണ്‌ കേരളം. 4.8 ശതമാനം മാത്രമാണ്‌ പഠനം ഉപേക്ഷിക്കുന്നത്‌. 2014–15ൽ ഇത്‌ 14.5 ശതമാനമായിരുന്നു. ദേശീയ ശരാശരി 11.5 ശതമാനമാണ്‌.


സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും എൽഡിഎഫ്‌ സർക്കാരിന്റെ പ്രയത്‌നം വലിയ നേട്ടമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 99.7 ശതമാനം സ്‌കൂളുകളിലും വൈദ്യുതിയുണ്ട്‌. 99.5 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടറും 91.7 ശതമാനം ഇടങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യവുമുണ്ട്‌.


2014–15ൽ 25.5 ശതമാനം മാത്രമായിരുന്നു ഇന്റർനെറ്റ്‌ സൗകര്യമുള്ള സ്‌കൂളുകൾ. സ്‌മാർട്ട്‌ ക്ലാസ്‌റൂമുകൾ 59.7 ശതമാനമാണ്‌. 2014–15ലെ 15.2 ശതമാനത്തിൽനിന്നാണ്‌ ഈ പുരോഗതി.


99.5 ശതമാനം സ്‌കൂളുകളിലും പെൺകുട്ടികൾക്കും 99.3 ശതമാനം സ്‌കൂളുകളിലും ആൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്‌.


കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനിടയിലും കിഫ്‌ബി അടക്കം ഉപയോഗപ്പെടുത്തി എൽഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസ മേഖലയെ ചേർത്തുപിടിച്ചത്‌ വൻ നേട്ടമുണ്ടാക്കിയെന്നാണ്‌ കേന്ദ്രത്തിന്റെ തന്നെ കണക്കുകൾ അടിവരയിടുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home