അതിവേഗ റെയിൽ: പുറത്തിറങ്ങിയത് നയപരമായ അനുമതി; ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ് നയപരമായ അംഗീകാരം നൽകുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ താല്പര്യം വ്യക്തമാക്കുന്ന പ്രാഥമിക ഉത്തരവാണിതെന്നും ഇതിൽ ആശയക്കുഴപ്പങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തത് സാങ്കേതികമായ കാര്യമാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.
ഇത് പൂർത്തിയാകുന്നതോടെ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി വികസനത്തിന് അതിവേഗ റെയിൽ അനിവാര്യമാണെന്ന നിലപാടിലാണ് സർക്കാർ.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെത്തന്നെ, സമാന്തരമായി അതിവേഗ പാതയ്ക്കുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇ ശ്രീധരൻ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്.
കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നാലര മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്ന വിധത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.










0 comments