print edition കേരളത്തിന്റെ എയിംസ് എവിടെ? കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: വിവിധ സംസ്ഥാനങ്ങൾക്കായി 22 എയിംസ് അനുവദിച്ചിട്ടും കേരളത്തിനുമാത്രം ഇല്ലാത്തത് എന്തുകൊണ്ടാണെന്നതിൽ ഏപ്രിൽ 10നകം വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിന് ഹെെക്കോടതിയുടെ കർശന നിർദേശം. ഇനിയും സമയം നീട്ടിനൽകാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സാമ്പത്തിക വർഷാവസാനമായതിനാൽ ധനമന്ത്രാലയം ഉദ്യോഗസ്ഥർ തിരക്കിലാണെന്നും വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി വിശദീകരണത്തിന് കേന്ദ്രം അധികസമയം തേടിയപ്പോഴാണ് ഹെെക്കോടതി കർശന നിലപാടെടുത്തത്. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
എയിംസ് സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയകൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിതനയമായിട്ടും 10 വർഷത്തിലേറെയായി കേരളത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്ന് കോടതി മുന്പ് ചോദിച്ചിരുന്നു.
പുതുതായി അനുവദിച്ച 22 എയിംസിൽ 18 എണ്ണവും പ്രവർത്തനക്ഷമമായി. നാലെണ്ണം നിർമാണഘട്ടത്തിലാണ്. എന്നിട്ടും കേരളത്തിന് എന്തുകൊണ്ട് അനുവദിച്ചില്ലെന്ന് വിശദീകരിക്കാൻ മാർച്ച് 11നാണ് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
എയിംസ് സംബന്ധിച്ച് കേരളം നൽകിയ ശുപാർശയുടെ തൽസ്ഥിതി, എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന നയപരിപാടി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അത് കേരളത്തിന് അനുവദിക്കാത്തതിന് കാരണമെന്ത്, എയിംസ് അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ എന്ത് എന്നിവയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സർക്കാർ കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ ഭൂമി എയിംസിന് അനുയോജ്യമാണോ എന്ന് പരിശോധിച്ചുള്ള പഠനറിപ്പോർട്ട് എവിടെയെന്നും കോടതി ചോദിച്ചി രുന്നു.










0 comments