ഭൂമി തരംമാറ്റം അപേക്ഷ നിരസിക്കൽ
print edition ഉത്തരവുകൾ ലംഘിച്ച മൂവാറ്റുപുഴ ആർഡിഒക്ക് 25,000 രൂപ പിഴ

ഹൈക്കോടതി
കൊച്ചി : ഭൂമി തരംമാറ്റ അപേക്ഷയുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ ആവർത്തിച്ച് ലംഘിച്ച ആർഡിഒ ക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂവാറ്റുപുഴ ആർഡിഒ വി ഇ അബ്ബാസിനാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പിഴ വിധിച്ചത്. എറണാകുളം ചേരാനല്ലൂർ സ്വദേശി മനു ആന്റണി സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ആർഡിഒ അത് സർക്കാർ അഭിഭാഷകനിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതിനെയും കോടതി വിമർശിച്ചു.
തന്റെ ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യാനായി മനു ആന്റണി നൽകിയ അപേക്ഷ മുമ്പ് കണയന്നൂർ താലൂക്കിൽ പ്രവർത്തിക്കുമ്പോൾ ആർഡിഒ അബ്ബാസ് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ, അപേക്ഷ പുനഃപരിശോധിക്കാൻ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശിച്ചു. അപേക്ഷ നിരസിക്കുന്നെങ്കിൽ തൃപ്തികരമായ വിശദീകരണം വേണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, നിർദേശങ്ങൾ ലംഘിച്ച് പഴയ ഉത്തരവ് തന്നെ ആവർത്തിക്കുകയാണ് ആർഡിഒ ചെയ്തത്. കാക്കനാട് സബ് കളക്ടർ അപേക്ഷ പരിശോധിച്ച് നിരസിക്കുകയും ചെയ്തു.
ഹർജി പരിഗണിച്ച ഹൈക്കോടതി ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച ഉത്തരവുകളും റദ്ദാക്കി. ഹർജിക്കാരന്റെ അപേക്ഷ മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് മാസത്തിനകം പുനഃപരിശോധിക്കണമെന്നും നിർദേശിച്ച് ഹർജി തീർപ്പാക്കി. ആർഡിഒയ്ക്ക് ചുമത്തിയ പിഴ ഒരു മാസത്തിനകം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ മെഡിക്കൽ എയ്ഡ് സ്കീമിൽ അടയ്ക്കണം. വീഴ്‌ച വരുത്തിയാൽ ശമ്പളത്തിൽ നിന്ന് ഈടാക്കും. കൂടാതെ കൃത്യവിലോപത്തിന് വകുപ്പുതല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.










0 comments