print edition സ്ഥലം ഉടമകളെ കാത്തിരിക്കേണ്ട; കാടുപിടിച്ച സ്ഥലം തദ്ദേശ സ്ഥാപനങ്ങൾക്ക് വൃത്തിയാക്കാം

കൊച്ചി: കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ വൃത്തിയാക്കാമെന്നും സ്ഥലം ഉടമകളെ കാത്തിരിക്കേണ്ടതില്ലെന്നും ഹെെക്കോടതി. ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെന്നും വൃത്തിയാക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടെന്നും ജസ്റ്റിസ് പി വി കൃഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.
അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽനിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾപ്രകാരം ഇ ത്തരം ശല്യങ്ങൾ നീക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. കാട് വെട്ടിത്തെളിച്ചതിനുള്ള ചെലവ് പിന്നീട് ഉടമയിൽനിന്ന് ഈടാക്കാം. നിയമത്തിന്റെ സങ്കീർണതയെക്കാൾ സാമാന്യബുദ്ധിക്കാണ് ഇവിടെ മുൻഗണന. സ്കൂൾ തുറക്കുന്ന ജൂണിൽ പാമ്പുകടിയേറ്റുള്ള മരണവാർത്തകൾ പതിവാകുന്നത് ഹൃദയഭേദകമാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രായമായ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഹർജിക്കാരൻ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിരുന്നു. എന്നാൽ, വില്ലേജ് ഓഫീസിൽനിന്ന് വിവരങ്ങൾ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടീസ് നൽകാൻ കഴിയില്ലെന്നുമായിരുന്നു മാവേലിക്കര തെക്കേക്കര പഞ്ചായത്തിന്റെ നിലപാട്. ഈ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തിനകം സ്ഥലത്തെ കാട് വെട്ടിത്തെളിക്കാനും നിർദേശിച്ചു.









0 comments