print edition വിധി നടപ്പാക്കാൻ രണ്ടാഴ്ച സാവകാശം

കൊച്ചി: പാരിയത്തുകാവിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ കേസിൽ മുൻസിഫ് കോടതിവിധി നടപ്പാക്കാൻ ഹൈക്കോടതി രണ്ടാഴ്ച സാവകാശം നൽകി. മുൻ എൽഡിഎഫ് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് അനുമതി. കുടിയൊഴിപ്പിക്കൽ നടപ്പാക്കണമെന്ന പെരുന്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്.
കോടതി ഉത്തരവിനെ ബഹുമാനിക്കണമെന്നും അത് അനുസരിക്കുകയാണ് വേണ്ടതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവി അഭിപ്രായപ്പെട്ടു. മുൻ സർക്കാരിനുവേണ്ടി എറണാകുളം റൂറൽ എസ്‌പി സമർപ്പിച്ച ഹർജിയിൽ ഇപ്പോൾ അഡ്വക്കറ്റ് ജനറൽ ജാജു ബാബുവാണ് ഹാജരായത്. പ്രശ്നപരിഹാരത്തിന് യുഡിഎഫ് സർക്കാർ നടപടി ആരംഭിച്ചതായും രണ്ടാഴ്ച സാവകാശം വേണമെന്നും എജി ആവശ്യപ്പെട്ടു.
ഇൗ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഹർജി ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും. ഒഴിപ്പിക്കാൻ ഉത്തരവിട്ട സ്ഥലത്ത് സമാധാനത്തോടെ താമസിക്കുകയാണെന്നും ഒഴിപ്പിക്കരുതെന്നും താമസക്കാർ ചൂണ്ടികാട്ടി. എന്നാൽ, ഒഴിപ്പിക്കൽ ഹർജിയെ എതിർത്ത് ഇവർ മുൻസിഫ് കോടതിയെ സമീപിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവർക്ക് നിയമപരമായ അവകാശം ഉണ്ടാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
പെരുന്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ മാർച്ച് 19ന് ഹെെക്കോടതി ഇറക്കിയ ഉത്തരവും അത് ശരിവച്ച സുപ്രീംകോടതി വിധിയുമാണ് അഭിഭാഷക കമീഷനെ നിയോഗിച്ചുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലിനിടയാക്കിയത്.
ഹൈക്കോടതി ഉത്തരവിനെതുടർന്നാണ് മുൻ സർക്കാർ ഹർജിനൽകിയത്. അത് ഫയലിൽ സ്വീകരിച്ച അന്നുതന്നെ എതിർകക്ഷികൾക്ക് നോട്ടീസിന് നിർദേശിച്ചു. ഒപ്പം തെരഞ്ഞെടുപ്പും ഹെെക്കോടതിയുടെ വേനലവധിയും കഴിഞ്ഞ് പരിഗണിക്കാൻ ഹർജി മാറ്റുകയായിരുന്നു. സർക്കാരിനുവേണ്ടി ഗവ. പ്ലീഡർ ഹാജരായ കേസിൽ കക്ഷികൾ നോട്ടീസ് കെെപ്പറ്റുകയും ചെയ്‌തിരുന്നു.










0 comments