print edition അട്ടപ്പാടി മധു വധക്കേസ്; ഒന്നാംപ്രതിയെ വെറുതെവിട്ടു 12 പേർക്ക് ട്രിപ്പിൾ ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ട്രിപ്പിൾ ജീവപര്യന്തമാക്കി ഉയർത്തി. മൂന്നു ലക്ഷം രൂപവീതം പിഴയും വിധിച്ചു.
തെളിവിന്റെ അഭാവത്തിൽ ഒന്നാംപ്രതി ഹുസെെനെ വെറുതെവിട്ടു. മറ്റ് രണ്ട് പ്രതികളെ വെറുതെവിട്ട വിധി ശരിവച്ചു. ഒരു പ്രതിക്ക് ഒരുവർഷം തടവുശിക്ഷയും വിധിച്ചു.
വിചാരണക്കോടതി ഏഴുവർഷംവരെ തടവുശിക്ഷ വിധിച്ച കേസിൽ പട്ടികജാതി-, പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾകൂടി ചുമത്തിയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ശിക്ഷവിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുകയിൽനിന്ന് 30 ലക്ഷംരൂപ മധുവിന്റെ അമ്മയ്‌ക്ക് നൽകാനും ഉത്തരവിട്ടു. പ്രതികൾക്കെതിരെ മുൻ എൽഡിഎഫ് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.
മരയ്‌ക്കാർ (33), ഷംസുദീൻ (34), രാധാകൃഷ്‌ണൻ (34),അബൂബക്കർ (31), സിദ്ദിഖ് (30), ഉബൈദ് (25), നജീബ് (33), ജൈജുമോൻ (44), സജീവ് (30), സതീഷ് (39), ഹരീഷ് (34), ബിജു (41) എന്നിവർക്കാണ് ജീവപര്യന്തം. 16-–ാം പ്രതി മുനീറിന് (28) മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചത് ഒരുവർഷം തടവും 1000 രൂപ പിഴയുമാക്കി ഉയർത്തി.
സർക്കാരിനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ജീവേഷ് ഹാജരായി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (27) കൊല്ലപ്പെട്ടത്.










0 comments