തീവ്ര ന്യൂനമർദം 'അതിതീവ്ര ന്യൂനമർദമായി' ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നൽ ജാഗ്രതയും

ഫയൽ ചിത്രം
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 31 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് നിലവിലെ മഴയ്ക്ക് കാരണം.
ഇന്നും നാളെയും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം 'അതിതീവ്ര ന്യൂനമർദമായി' ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്തെ ബാലസോറിനും കാനിങ്ങിനും ഇടയിലൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമേ, കിഴക്കൻ അറബിക്കടലിനും കൊങ്കൺ തീരത്തിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.










0 comments