print edition അതീവജാഗ്രത; ഇന്നും ചുട്ടുപൊള്ളും, നാളെ മഴ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനം വേനൽച്ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ബുധനാഴ്‌ചകൂടി ജാഗ്രതാ മുന്നറിയിപ്പ്. ഉയർന്ന താപനില സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രിവരെ സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച മുതൽ മഴ പെയ്യുമെന്ന ആശ്വാസ പ്രവചനവുമുണ്ട്.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അൽട്രാവയലറ്റ് സൂചിക (യുവി ഇൻഡെക്‌സ്) അപകടകരമായ നിലയിൽ (ചുവപ്പ് മുന്നറിയിപ്പ്) ഉയർന്നിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ പത്തും, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ ഒന്പതും പത്തനംതിട്ടയിലും തൃശൂരും മലപ്പുറത്തും എട്ടുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പകൽ പത്തുമുതൽ വൈകിട്ട് നാലുവരെ വെയിൽ നേരിട്ട് കൊള്ളുന്നത് ചർമത്തിനും കണ്ണിനും കേടുപാടുണ്ടാകും. ശരീരം പൂർണമായും മറയ്‌ക്കുന്ന പരുത്തി വസ്‌ത്രം ധരിച്ച് പുറത്തിറങ്ങണം. പുറംജോലിചെയ്യുന്നവർ, മീൻപിടിക്കുന്നവർ, വിനോദ സഞ്ചാരികൾ, അർബുദ രോഗികൾ, ചർമ–നേത്ര രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വ്യാഴാഴ്‌ച മുതൽ ചെറിയ തോതിൽ മഴയ്‌ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രതീരത്തുമായി ചൊവ്വ വൈകിട്ടോടെ ചക്രവാതച്ചുഴി രൂപപ്പെട്ടു. മധ്യ തെക്കൻ ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. 10ന് ആലപ്പുഴ, എറണാകുളം, 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 12ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.










0 comments