അകക്കണ്ണിൽ തെളിച്ചമായി പിണറായി
കൃഷ്‌ണേന്ദുവിന് ഇത് ആഗ്രഹസാഫല്യം

കെ സുരേഷ്കുമാർ
Published on Sep 11, 2026, 02:41 AM | 1 min read
മാന്നാർ
കുട്ടമ്പേരൂർ കൃഷ്‌ണേയഭവനത്തിലെ കൃഷ്‌ണേന്ദുവിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഒന്ന് കൈ കൊടുക്കുകയെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. തിരുവല്ല ബാലികാമഠം എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിനിയായ കൃഷ്‌ണേന്ദുവിന് കാഴ്‌ചയില്ല. പിണറായി വിജയനെന്ന ധീരസഖാവ് കൃഷ്‌ണേന്ദുവിന് എന്നും അകക്കണ്ണിലെ തെളിച്ചമാണ്. പിണറായിയുടെ അടുത്തെത്തണമെന്ന മോഹം കൃഷ്‌ണേന്ദു അച്ഛൻ ജയകുമാറിനോട് പറഞ്ഞു. സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷനേതാവിനെ കാണാൻ അച്ഛനും മകളും കാത്തുനിന്നു. കൃഷ്‌ണേന്ദുവിന്റെ അടുത്തെത്തിയഅദ്ദേഹം കാറിലിരുന്ന് കൈകൊടുത്ത് വിശേഷങ്ങൾ തിരക്കി. കണ്ടതിൽ സന്തോഷമുണ്ടെന്നും പേരന്തൊണെന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും ഏതു സ്‌കൂളിലാണെന്നും പ്രിയനേതാവ് ചോദിച്ചറിഞ്ഞു. നല്ലതുപോലെ പഠിച്ച് മിടുക്കിയാകണമെന്നുള്ള ഉപദേശവും നൽകി. വീട്ടിൽ ടിവി കാണുമ്പോൾ ഓരോ നേതാക്കളുടെയും മന്ത്രിമാരുടെയും ശബ്‌ദം കേട്ട് ആരെന്ന് ചോദിക്കുമ്പോൾ അച്ഛൻ ജയകുമാർ നേതാക്കളുടെയും മന്ത്രിമാരുടെയും പേരുകൾ പറഞ്ഞുകൊടുക്കും. അങ്ങനെയാണ് പിണറായി വിജയൻ കൃഷ്‌ണേന്ദുവിന്റെ കുഞ്ഞുമനസിലിടം നേടിയത്. പഠനത്തിനോടൊപ്പം കലകളിലും മിടുക്കിയാണ് കൃഷ്‌ണേന്ദു ഡാൻസ്, പാട്ട്, വയലിൻ എന്നിവയും അഭ്യസിച്ചിട്ടുണ്ട്. 2021 ലെ ഉജ്വലബാല്യ പുരസ്‌കാരജേതാവും കൂടിയാണ് കൃഷ്‌ണേന്ദു. തിരുവല്ല ആർടിഒ ഓഫീസ് ജോലിക്കാരൻകൂടിയായ ജയകുമാറാണ് മകളെ സ്‌കൂളിൽ കൊണ്ടുപോകുന്നതും വീട്ടിലെത്തിക്കുന്നതും. അമ്മ: ദിവ്യ.









0 comments