ശസ്ത്രക്രിയ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; കർശന മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ പുതിയ ശസ്ത്രക്രിയാ മാർഗരേഖ.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങൾ മറന്നുവെക്കുന്നതും ശരീരഭാഗം മാറി ശസ്ത്രക്രിയ നടത്തുന്നതും ഉൾപ്പെടെയുള്ള വീഴ്ചകൾ ഒഴിവാക്കാനാണ് നടപടി. നിലവിലുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് എല്ലാ ചെറുതും വലുതുമായ ശസ്ത്രക്രിയകൾക്കും ബാധകമാകുന്ന രീതിയിലാണ് പുതിയ ഗൈഡ്‌ലൈൻ പുറത്തിറക്കിയത്.
പ്രധാന നിർദ്ദേശങ്ങൾ:
രോഗികൾക്ക് ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം.
ഓപ്പറേഷൻ തിയറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി.
ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ ഡോക്ടറും നഴ്സും പരിശോധിച്ച് ഉറപ്പാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയറ്റർ നഴ്സിംഗ് ഓഫീസർ ഇത് വീണ്ടും പരിശോധിച്ച് ഒപ്പിട്ട ശേഷമേ രോഗിയെ പ്രവേശിപ്പിക്കാവൂ.
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും പേരും എണ്ണവും മുൻകൂട്ടി വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവ വീണ്ടും എണ്ണി തിട്ടപ്പെടുത്തി മേധാവിക്ക് റിപ്പോർട്ട് നൽകണം.
ചികിത്സാപ്പിഴവുകൾ സംഭവിക്കുമ്പോൾ ജീവനക്കാർ പരസ്പരം പഴിചാരുന്നത് ഒഴിവാക്കാനും ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കാനും പുതിയ നടപടി സഹായിക്കും. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രോഗിയുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.










0 comments