നിതിൻ രാജിന്റെ ആത്മഹത്യ; നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ ഹർത്താൽ, പലയിടത്തും പ്രതിഷേധം ശക്തം

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നു. (Image Credit: Krishnapriya CV)
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടേ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ തുടരുന്നു. ഹർത്താൽ അനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടയുന്നു.
നേരത്തെ വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കിയിരുന്നു. തമ്പാനൂർ, നെടുമങ്ങാട്, കണിയാപുരം എന്നിവടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കണിയാപുരത്ത് ഒരു മണിക്കൂറായി വാഹനം തടഞ്ഞുവച്ചതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
കണ്ണൂരിൽ കാൽടെക്സിൽ ഗതാഗതം സ്തംഭിപ്പിച്ചു. ഹർത്താൽ അനുകൂലികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പതിനഞ്ച് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തടയുന്നു. കോട്ടയത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ സമരാനുകൂലികൾ കടകൾ അടപ്പിച്ചു.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.










0 comments