print edition ഒഴിവുണ്ടായിട്ടും പിരിച്ചുവിടൽ; സർക്കാർ സ്‌കൂളുകളിൽ 4224 തസ്തികയിൽ അധ്യാപകരില്ല


ബിജോ ടോമി
Published on Jul 16, 2026, 12:39 AM | 1 min read
തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ 4,224 അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും പിഎസ്‌സി മുഖേന നിയമനം ലഭിച്ചവരെ സർക്കാർ പിരിച്ചുവിടുന്നു. മെയ് മാസത്തിലെ വിരമിക്കലിലൂടെയാണ് ഇത്രയും ഒഴിവുകൾ വന്നത്. സർക്കാർ എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ 2734, എച്ച്എസ്എസ്ടി 225, എച്ച്എസ്എസ്‌ടി (ജൂനിയർ) 713 എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടാതെ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 378, വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തികയിൽ 156 ഒഴിവുകളുമുണ്ട്. നിയമനനിരോധനം ബാധകമല്ലാത്ത നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ, സീനിയർ തസ്തികകളിൽത് 18 ഒഴിവുണ്ട്. ഇതിനുപുറമെ അഞ്ഞൂറിലധികം പ്രധാനാധ്യാപക തസ്‌തികയിലും ഒഴിവുണ്ട്.
അധ്യയനം തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ഒഴിവുനികത്താത്ത സർക്കാരാണ് തസ്‌തിക നിർണയത്തിന്റെ പേരിൽ, നിലവിലുള്ളവരെക്കൂടി പിരിച്ചു വിടുന്നത്. ആലപ്പുഴ ജില്ലയിൽ എൽപി വിഭാഗത്തിലെ 32 അധ്യാപകരെ പിരിച്ചുവിട്ട് വിദ്യാഭ്യാസ ഉപഡയറക്‌ടർ ഉത്തരവിറക്കിയിരുന്നു. വിവാദമായതോടെ താൽക്കാലികമായി മരവിപ്പിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഴുവൻ ഒഴിവും മെയ് 20നകം നികത്തിയാണ് അക്കാദമിക വർഷം ആരംഭിച്ചിരുന്നത്. സ്ഥാനക്കയറ്റത്തിലൂടെയുള്ള ശേഷിക്കുന്ന ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ടും ചെയ്‌തു. ഒന്നുമുതൽ 10വരെ ക്ലാസ്സിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റത്തിനുള്ള താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ മരവിപ്പിക്കുകയും ചെയ്‌തു. ഹയർസെക്കൻഡറി സ്ഥാനക്കയറ്റ നടപടിയും സ്വീകരിച്ചില്ല.
വിരമിച്ച തസ്‌തികകളിലടക്കം അധ്യാപകരില്ലാത്ത സ്ഥിതിയാണ്. സ്കൂളുകളില്‍ ഒരു വിഭാഗം അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലാണ്. ഓണപ്പരീക്ഷക്ക് ഒരു മാസം മാത്രം ശേഷിക്കേ, കുട്ടികളുടെ പഠനവും അവതാളത്തിലായി.










0 comments