print edition കേരളം വില്‍പ്പനയ്‌ക്ക് എന്നതിന്റെ പരസ്യപ്രഖ്യാപനം: കെഎസ്ടിഎ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ആരോഗ്യ തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നതിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം കേരളം വില്‍പ്പനയ്‌ക്ക് എന്നതിന്റെ പരസ്യപ്രഖ്യാപനമാണെന്ന് കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ 10 വര്‍ഷം എൽഡിഎഫ് സര്‍ക്കാര്‍ പുരോഗതിയിലേക്ക് നയിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍നിന്ന് പിന്തിരിയാനുള്ള പശ്ചാത്തലം ഒരുക്കാനാണ് ധവളപത്രം.
നടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ തമസ്‌കരിച്ചും വക്രീകരിച്ചുമാണ് രേഖ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനുള്ള മറയായി ധവളപത്രത്തെ അവതരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ വെളുപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രത്യക്ഷ തെളിവാണ്.
പിഎം ശ്രീ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതി ചര്‍ച്ചകള്‍ക്കായി സംസ്ഥാനം മുന്‍കൈ എടുക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണക്കൂടുതല്‍ സംസ്ഥാനത്തിന്റെ ദീര്‍ഘകാല പ്രതിസന്ധിയാണെന്നും അധ്യാപകരുടെ പുനര്‍വിന്യാസത്തിലൂടെ വലിയ തുക ലാഭിക്കാമെന്നും നിര്‍ദേശമുണ്ട്. പുതിയ സര്‍ക്കാരിന്റെ പുതുയുഗ വിസ്മയങ്ങള്‍ സംസ്ഥാനത്തിന്റെ സമസ്ത മേഖലയ്ക്കും ബാധ്യതയാകുമെന്ന സൂചനയാണ് ധവളപത്രമെന്ന് ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, പ്രസിഡന്റ് എ കെ ബീന എന്നിവര്‍ പറഞ്ഞു.










0 comments