പവർ കട്ട് എന്നുവരെ എന്ന് പറയാനാകില്ല; ഇപ്പോഴത്തേത് പ്രത്യേക സാഹചര്യമെന്ന് വൈദ്യുതി മന്ത്രി

സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം എന്നുവരെ തുടരുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കാലാവസ്ഥയിൽവന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിത്ത് കാരണം. വൈദ്യുതിയുടെ ഉപയോഗം മുൻവർഷങ്ങളേക്കാൾ വർധിച്ചു. എന്നാൽ ഉൽപാദനം കുറയുകയും ചെയ്തു. ഇപ്പോഴത്തേത് ഇന്നത്തേത് പ്രത്യേക സാഹചര്യമാണെന്നും ആരും ഉണ്ടാക്കിയ പ്രതിസന്ധിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൊതുജനങ്ങൾ രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. എയർ കണ്ടീഷനറുകൾ ഉപയോഗിക്കുമ്പോൾ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴരുത്. അലങ്കാരവിളക്കുകളും ആഡംബര ലൈറ്റുകളും രാത്രിയിൽ ഉപയോഗിക്കുന്നത് കുറയ്ക്കണം. സോളാർ ഉൽപാദനത്തിൽ ബാറ്ററി സ്റ്റോറേജിനുവേണ്ടി നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിലെ പ്രവർത്തികൾ വേഗത്തിലാക്കുന്നതിനുവേണ്ടി സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ പവർകട്ട് ഏർപ്പെടുത്തി തുടങ്ങിയതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന വ്യാപകമായി ചൊവ്വയും ബുധനും രാത്രി 7.15 മുതൽ 12.15 വരെ പലതവണ വൈദ്യുതി മുടങ്ങി. 10 വർഷങ്ങൾക്കിപ്പുറം കേരളത്തിൽ പുനരാരംഭിച്ച പവർകട്ടിന്റെ ദുരിതം മുഖ്യമന്ത്രി വി ഡി സതീശനും കഴിഞ്ഞദിവസം അറിഞ്ഞു. കേരള സമുദ്ര മിഷന്‍ നടത്തിയ മിഷന്‍ സമുദ്ര മാരിടൈം കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍കട്ട് ഉണ്ടായത്. മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി തടസ്സം നേരിടുകയായിരുന്നു. കൃത്യം ഏഴ് മണിക്കാണ് വൈദ്യുതി തടസ്സമുണ്ടായത്.











0 comments