print edition മൂന്നു ദിവസം ഡ്രൈ ഡേ ആചരണം; വൈകിയുദിച്ച പ്രതിരോധ ബുദ്ധി

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപകമായതോടെ മഴക്കാല ശുചീകരണം നടത്താൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. കാലവർഷംതുടങ്ങി രണ്ടുവാരം പിന്നിട്ടശേഷമാണ് തീരുമാനം. ഇതു സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം ചേർന്നു.
ഡെങ്കിപ്പനി ഇനിയും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. ശുചീകരണം പാളിയെന്ന് മുരളീധരൻ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. മഴക്കാല പൂർവ ശുചീകരണം പാളിയതിലും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാത്തതിലും വിമർശംശക്തമായതിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പ് തിരക്കിൽ ശുചീകരണം പാളിയെന്നാണ് മുരളീധരന്റെ വിശദീകരണം. മെയ് അവസാനത്തോടെയാണ് സംസ്ഥാനത്ത് മഴക്കാല ശുചീകരണം നടത്താറുള്ളത്.
മെയ് 18ന് സർക്കാർ അധികാരമേറ്റശേഷം ഇത്തരത്തിൽ ഒരു പ്രവർത്തനത്തിനും മുൻകൈ എടുത്തില്ല. അഞ്ചിന് ഷിഗല്ല ബാധിച്ച് ഒരു കുട്ടി മരിച്ചപ്പോഴും ജാഗ്രത പുലർത്തുന്നതിൽ സർക്കാരിന് വീഴ്‌ചയുണ്ടായി. കാലവർഷം ശക്തമായപ്പോഴും പകർച്ചവ്യാധി സാധ്യത മുന്നിൽക്കണ്ടുള്ള പ്രതിരോധവും പാളി.
മൂന്നു ദിവസം ഡ്രൈ ഡേ
സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ നടത്തണം. ഫുഡ് ഇൻസ്‍പെക്ടർമാർ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്തും. പനിയും ചുമയും ജലദോഷവുമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിർദേശിച്ചു.










0 comments