print edition പൊതുവിദ്യാഭ്യാസം ടോപ് ക്ലാസ്

പ്രതീകാത്മക ചിത്രം

ബിജോ ടോമി
Published on Mar 27, 2026, 02:18 AM | 1 min read
തിരുവനന്തപുരം : സ്‌കൂൾ തുറക്കുംമുമ്പേ അടുത്ത വർഷത്തേക്കുള്ള പുസ്‌തകങ്ങൾ, നക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ബഹുനില മന്ദിരങ്ങൾ, ദേശീയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാമത്... പൊതുവിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങൾ. 10 വർഷത്തിനിടെ 973 പൊതുവിദ്യാലയങ്ങളിലായി കിഫ്ബി വഴി 4,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിൽ കെട്ടിട നിർമാണത്തിന് മാത്രം 3,000 കോടിയും ഹൈടെക് ക്ലാസ് മുറികൾക്കായി 1,000 കോടിയും വിനിയോഗിച്ചു. ഇതിനുപുറമേ പ്ലാൻ ഫണ്ട്, നബാർഡ്, എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി 5000 കോടിയിലധികം രൂപയുടെ വികസനവും നടപ്പാക്കി. കിഫ്ബി വഴി വിഭാവനംചെയ്ത വിദ്യാലയങ്ങളിൽ 629 എണ്ണത്തിന്റെ നിർമാണം ഇതിനകം പൂർത്തിയാക്കി.- തീരദേശ വികസന കോർപറേഷൻവഴി 53 സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഒരുക്കി.
ഒന്നു മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി. രണ്ടു ഘട്ടമായി ഒന്നു മുതൽ 10 വരെയുള്ള പാഠ പുസ്തകങ്ങൾ പരിഷ്കരിച്ചു. ഹയർ സെക്കൻഡറിയിൽ ഒന്നാം വർഷ പുസ്‌തകങ്ങൾ പുതുക്കി. രണ്ടാം വർഷത്തെ പുസ്തകങ്ങളുടെ പരിഷ്കരണ നടപടികൾ ആരംഭിച്ചു.
വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും വിതരണംചെയ്തു. മലയോര മേഖലകളിൽ 45,710 ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. 2,000 ഹൈസ്‌കൂളുകളിലായി 7,000 റോബോട്ടിക് ലാബുകൾ സജ്ജീകരിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികളിലും ലാബുകളിലും ഐടി സൗകര്യങ്ങൾ ഉറപ്പാക്കി.
ഗോത്രവിഭാഗം കുട്ടികൾക്കായി കിനാവ് പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാമത്സരങ്ങൾ ഉൾപ്പെടുത്തി. തുല്യ പരിഗണന ഉറപ്പാക്കാൻ ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റംവരുത്തി. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ നടപടിയെടുത്തു.











0 comments