print edition അധ്യാപക സംരക്ഷണത്തിന് സ്വീകരിച്ച തുടർനടപടികൾ വഞ്ചനാപരം: കെഎസ്ടിഎ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിൽ 2026–27 വർഷം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ക്രമീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ സർക്കുലർ വഞ്ചനാപരമാണെന്ന് കെഎസ്‌ടിഎ പ്രസ്‌താവനയിൽ പറഞ്ഞു.
ജനനനിരക്ക് കുറയുകയും വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചുകൊണ്ട് അധ്യാപകരെ
സംരക്ഷിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
അതിനുപകരം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ, പ്രധാന അധ്യാപകരെ ക്ലാസ്ചാർജിൽനിന്ന് ഒഴിവാക്കുമ്പോൾ അനുവദിക്കുന്ന അധിക തസ്തികകളിലും എസ്എസ്‌കെയിൽ ക്ലസ്റ്റർ കോ ഓർഡിനേറ്റർ തസ്തികകളിലും താൽക്കാലികമായി ക്രമീകരിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ ഹൈസ്കൂൾ അധ്യാപകരെ ഹൈസ്കൂളുകളിൽതന്നെ സംരക്ഷിച്ചിരുന്നു. ഇപ്പോൾ തസ്തിക നഷ്ടപ്പെട്ട ഹൈസ്കൂൾ അധ്യാപകരെ യുപിഎസ്ടി തസ്തികകളിൽകൂടി ക്രമീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
അധ്യാപക – വിദ്യാർഥി അനുപാതം കുറക്കുമെന്നും അധ്യാപകരെ സംരക്ഷിക്കുമെന്നും പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന് പുതുതായി നിയമനം നൽകുമെന്നെല്ലാം വാഗ്ദാനങ്ങൾ നൽകിയാണ് ഇൗ സർക്കാർ അധികാരത്തിൽ വന്നത്. അതിന് വിപരീതമായ നടപടികളാണുണ്ടാകുന്നത്. അധ്യാപക–വിദ്യാർഥി അനുപാതത്തിൽ കുറവുവരുത്തി അധ്യാപകരെ അതത് തസ്തികകളിൽ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെഎസ്‌ടിഎ ആവശ്യപ്പെട്ടു.










0 comments