print edition സഹകരണ പുനരുദ്ധാരണ ഫണ്ട് ധനസഹായം വിതരണംചെയ്‌തു; സഹകരണമേഖല രാജ്യത്തിന് മാതൃക: മന്ത്രി വാസവൻ

തിരുവനന്തപുരം: സഹകരണപ്രസ്ഥാനം വെല്ലുവിളി നേരിട്ടപ്പോൾ രാജ്യത്തിന് മാതൃകയായി സഹകരണബാങ്കിങ് മേഖലയെ സംരക്ഷിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി എൻ വാസവൻ. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം അനുസരിച്ച് ബാങ്കുകൾക്കുള്ള ധനസഹായവിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സ്കീം ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണ മേഖലയെ പ്രാപ്തമാക്കും. വായ്‌പാസംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് പുനരുജ്ജീവന പുനരുദ്ധാരണ നിർദേശം സമർപ്പിക്കുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങളിലില്ലെന്നും മന്ത്രി പറഞ്ഞു.
ധനസഹായത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തിയ 12 സംഘങ്ങളിൽ, ആദ്യഘട്ടമായി ആറ് സംഘങ്ങൾക്കാണ് ധനസഹായം നൽകിയത്. വലവൂർ സർവീസ് സഹകരണ സംഘം, കോട്ടയം (10 കോടി), കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് സഹകരണ സംഘം, ഇടുക്കി (6 കോടി), വലിയകളം സർവീസ് സഹകരണ ബാങ്ക് (5 കോടി), തേക്കുതോട് സർവീസ് സഹകരണ ബാങ്ക് (7 കോടി), ചെങ്ങരൂർ സർവീസ് സഹകരണബാങ്ക്, പത്തനംതിട്ട (2 കോടി), കുറ്റൂർ സർവീസ് സഹകരണബാങ്ക്, പത്തനംതിട്ട (5.32 കോടി) എന്നിങ്ങനെ വിതരണം ചെയ്‌തു. ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക.
പ്രതിസന്ധിനിമിത്തം ദുർബലമായ സംഘങ്ങൾ പുനരുദ്ധരിച്ച് സഹകരണമേഖലയെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സഹകരണവകുപ്പ് സെക്രട്ടറി ഡോ. വീണാ മാധവൻ അധ്യക്ഷയായി.










0 comments