print edition സാമൂഹ്യക്ഷേമ പെൻഷൻ വിതരണം; സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിൽ ഇന്ന് പ്രതിഷേധം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വെള്ളി വൈകിട്ട് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തും.
2016 മുതൽ സഹകരണ സംഘങ്ങൾ മുഖേനയാണ് പെൻഷൻ വീടുകളിൽ എത്തിച്ചിരുന്നത്. വയോജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു. പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പെൻഷൻ നിർത്തിവയ്‌ക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഇതിനായി പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. പെൻഷൻ നൽകേണ്ടവരുടെ അർഹത സർക്കാർ പരിശോധിച്ചശേഷമാണ് സംഘങ്ങൾക്ക് നൽകുന്നത്. വിതരണത്തിൽ ഇതുവരെ പരാതിയും ഉണ്ടായിട്ടില്ല. വിതരണം ചെയ്യാത്ത പണം തിരികെ നൽകിയെന്ന റിപ്പോർട്ട് കിട്ടിയശേഷമാണ് പെൻഷൻ വിതരണം ചെയ്‌തതിനുള്ള ഇൻസെന്റീവ് നൽകുക.
സഹകരണ സംഘങ്ങൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനെ കേന്ദ്ര സർക്കാൻ മുൻപ് എതിർത്തിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ വഴങ്ങിയിരുന്നില്ല. സഹകരണ മേഖലയെ ജനങ്ങളിൽനിന്ന് അകറ്റാനുള്ള നീക്കമാണ് നടത്തുന്നത്. സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരായ പ്രതിഷേധത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി എം വഹീദയും ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രനും അഭ്യർഥിച്ചു.










0 comments