ചെന്നിത്തലയുടെയും സതീശന്റെയും വീടുകളിൽ അണികൾ തമ്പടിക്കുന്നു; രാഹുൽ-ഖാർഗെ കൂടിക്കാഴ്ച ഉടൻ

രമേശ് ചെന്നിത്തല വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയുടെ പേരിൽ പോര് മുറുകവെ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും വീടുകളിൽ തടിച്ചുകൂടി അണികൾ. തങ്ങളുടെ നേതാവ് മുഖ്യമന്ത്രിയാകുമെന്നാണ് ഇരുപക്ഷവും കരുതുന്നത്.
മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് ബുധൻ രാത്രിയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഇനി വൈകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിനിടെ, അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി എംപി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ തീരുമാനം എന്തെന്ന് നേതാക്കൾ അറിയിക്കും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായാണ് വിവരം.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്താം ദിനവും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കുഴയുകയാണ് കോൺഗ്രസ് നേതൃത്വം. ഹൈക്കമാൻഡ് നിർദേശാനുസരണം ഡൽഹിയിലെത്തിയ കെപിസിസി മുൻ പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തിയെങ്കിലും ചൊവ്വാഴ്ചയും പ്രഖ്യാപനമുണ്ടായില്ല.
രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കളിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചു. വി ഡി സതീശന് വേണ്ടി മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ നടത്തുന്ന സമ്മർദങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ആസൂത്രിത ശക്തിപ്രകടനങ്ങൾക്കും ഒരുകാരണവശാലും വഴങ്ങരുതെന്ന് വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്‌ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറന്പിൽ എന്നിവർ രാഹുലിനോട് അഭ്യർഥിച്ചിരുന്നു. കോൺഗ്രസിന്റെ നേതാവിനെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും ഘടകകക്ഷികൾക്ക് റോളില്ലെന്നും ലീഗിനെ വെല്ലുവിളിച്ച് എം എം ഹസൻ തുറന്നടിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ്.










0 comments