print edition വിശദ മാർഗരേഖ അംഗീകരിച്ചു; കേവലദാരിദ്ര്യവും ഇല്ലാതാകും

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനത്തിന്റെ തുടർച്ചയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമാർജനാനന്തര പദ്ധതി(ഇപിഇപി 2.0)യുടെ വിശദ മാർഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.
അതിദാരിദ്ര്യമുക്തി നേടിയ കുടുംബങ്ങളുടെ സുസ്ഥിര അതിജീവനം, പുതുതായി അതിദാരിദ്ര്യാവസ്ഥയിലേക്ക് വരാൻ സാധ്യതയുള്ള കുടുംബങ്ങളെ കണ്ടെത്തൽ, അതിദരിദ്രർക്ക് തൊട്ടുമുകളിലുള്ള കേവലദരിദ്രവിഭാഗങ്ങളെ കണ്ടെത്തി അവരുടെ അതിജീവനം എന്നിവയാണ് ലക്ഷ്യം.
പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിലും ബ്ലോക്ക്, ജില്ലാതലങ്ങളിലും കോർപ്പറേഷൻ തലത്തിലും പ്രവർത്തനം ഏറ്റെടുക്കും. ഓരോതലത്തിലും വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിക്കുന്ന ജനകീയ സംവിധാനങ്ങളുണ്ടാക്കും.
അതിദരിദ്ര കുടുംബങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഏജൻസികളുടെയും വകുപ്പുകളുടെയും പദ്ധതികൾ ഏകോപിപ്പിച്ചുള്ള കുടുംബതല മൈക്രോപ്ലാനുകൾ, തദ്ദേശസ്ഥാപനതല ഉപപദ്ധതികൾ, ബ്ലോക്ക് ജില്ലാതലപദ്ധതികൾ എന്നിവ തയ്യാറാക്കും.
അതിദരിദ്രകുടുംബങ്ങൾക്ക് സേവനമെത്തിക്കാൻ എല്ലാ വകുപ്പുതല സംവിധാനങ്ങളെയും സന്നദ്ധ സംവിധാനങ്ങളെയും സേവനവിഭാഗങ്ങളെയും തദ്ദേശസ്ഥാപനതലത്തിൽ ഏകോപിപ്പിക്കും. സംസ്ഥാന-, ജില്ലാതലങ്ങളിൽ വകുപ്പുകളും ഏജൻസികളും ഉൾപ്പെട്ട ഏകോപന സമിതികളും നിർവഹണ സെല്ലുകളും രൂപീകരിക്കും–മാർഗരേഖയിൽ പറയുന്നു.










0 comments