കെ ഹോംസിന് വലിയ സാധ്യത: പൂട്ടിക്കിടക്കുന്നത് 15 ലക്ഷം വീട്

എസ് കിരൺബാബു
Published on Feb 10, 2025, 12:00 AM | 1 min read
തിരുവനന്തപുരം: കേരളത്തിൽ താമസക്കാരില്ലാത്ത വീടുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസത്തിനായി ഉപയോഗിക്കുന്ന കെ ഹോംസ് പദ്ധതിക്ക് വൻ സാധ്യത. സംസ്ഥാനത്ത് 15 ലക്ഷത്തോളം വീടുകൾ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായാണ് സർക്കാരിന്റെ കണക്ക്. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
ഫോർട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാർ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. വിജയിച്ചാൽ നഗരങ്ങളിലും ഗ്രാമങ്ങളിലും നടപ്പാക്കും. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളോഴിഞ്ഞ വീടുകളുള്ളത്.
നിലവിൽ വീട്ടുടമസ്ഥർ താമസിക്കുന്ന വീടുകൾക്കാണ് ഹോംസ്റ്റേ തുടങ്ങാൻ അനുമതി. കെ ഹോംസ് വരുന്നതോടെ ആളോഴിഞ്ഞ വീടുകളിൽ മേൽനോട്ടക്കാരെ നിയമിച്ച് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കി വരുമാനമാക്കാം. കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ പ്രദേശവാസികൾക്കും ഇതുവഴി തൊഴിൽ ലഭ്യമാക്കാം. പൂർണമായും ടൂറിസം, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവരും നിലവിൽ ഒരു വീടുണ്ടായിരിക്കെ മറ്റൊരു വീട് നിർമിച്ചവരുമാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ഉടമകൾ. നിക്ഷേപമായി വീടുകളും വില്ലകളും വാങ്ങിയവരുമുണ്ട്. ഇവയിൽ അധികവും അഞ്ച് മുറികൾ വരെയുള്ള ആഢംബര വീടുകളാണ്. 2018-ൽ നടത്തിയ കേരള മൈഗ്രേഷൻ സർവേ യിൽ കേരളത്തിലെ അഞ്ച് വീടുകളിൽ ഒരാൾ വിദേശത്തുണ്ടെന്നാണ് കണക്ക്.









0 comments