Deshabhimani

കേരള ബജറ്റ്: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സമ​ഗ്രമായ പാക്കേജുകൾ

balagopal
വെബ് ഡെസ്ക്

Published on Feb 07, 2025, 01:29 PM | 1 min read

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുടെ തുടർകുതിപ്പിനായി നിരവധി പ​​ദ്ധതികൾ. 2391.13 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഇതിനായി വകയിരുത്തിയത്. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 1083.82 കോടി രൂപ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 84.28 കോടി രൂപയും വകയിരുത്തി.


സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സൗഹൃദ ശുചിമുറികൾ, മൂത്രപ്പുരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബ്ലോക്കുകൾ/മുറികൾ നിർമ്മിക്കുന്നതിന് 60 കോടി രൂപ വകയിരുത്തി.


എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 376 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയിട്ടുള്ളത്. 400ൽ അധികം സ്കൂളുകളുടെ നിർമാണം പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ നിർമാണം 2021 മെയ് മാസത്തിനു ശേഷം സർക്കാർ/എയ്‌ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി. കൂടാതെ 2612 അനധ്യാപക നിയമനങ്ങളും നടത്തി. കുടിശ്ശികയായിരുന്ന എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് തുക ഇനത്തിൽ രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് 27.61 കോടി രൂപ വിതരണം ചെയ്തു.


വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങളാണ് ഗവൺമെൻ്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സ്കൂൾ പാഠ്യപദ്ധതി സമഗ്രമായും കാലികമായും പരിഷ്കരിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് നാലുവർഷ ബിരുദ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിതുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിലും സിലബസും കരിക്കുലവും ബോധന രീതികളും ആധുനിക കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കുകയാണ്. മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരിഷ്കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂൾ വിദ്യാഭ്യാസത്തിന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 2 കോടി രൂപയും ഉൾപ്പെടെ ഏഴ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home