കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. ഈ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (ജനുവരി, ഫെബ്രുവരി, മാർച്ച്) കേരളത്തിന് അനുവദിച്ചിരുന്ന കടമെടുപ്പ് പരിധിയിൽ നിന്ന് വീണ്ടും വെട്ടിക്കുറച്ചാണ് കേന്ദ്രനടപടി.
5,944 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 12,516 കോടി രൂപ കടമെടുക്കാൻ അനുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇനി വെറും 6,572 കോടി രൂപ മാത്രമേ കേരളത്തിന് സമാഹരിക്കാൻ കഴിയൂ.
കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തണം എന്ന വിചിത്ര വാദം ഉന്നയിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് കേന്ദ്രം പുതിയ വെട്ടിക്കുറവ് നടപ്പിലാക്കിയിരിക്കുന്നത്.
പ്രതിസന്ധിയിലാക്കാൻ ബോധപൂർവ്വമായ നീക്കം തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുന്ന വേളയിൽ സംസ്ഥാനത്ത് വൻതോതിലുള്ള പണച്ചെലവ് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
ക്ഷേമ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും സ്തംഭിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ഇടക്കാല ബജറ്റും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും കണക്കിലെടുത്ത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രം സംസ്ഥാന ധനവകുപ്പിന് അയച്ചിട്ടുണ്ട്.










0 comments