'നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെത്തിച്ചത് 17 ചാക്ക് കള്ളപ്പണം': മുൻ തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറി

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുകിയെത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് രംഗത്ത്. 17 ചാക്കുകളിലായി ഏകദേശം 25 കോടി രൂപയോളം ഓഫീസിൽ എത്തിച്ചെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തൽ. ബിജെപി നേതൃത്വത്തെ പൂർണ്ണമായും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ തുറന്നുപറച്ചിൽ.
എന്നാൽ, ഇത്രയധികം തുക എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്ന് അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. പണം ഓഫീസിലെത്തിച്ച സമയത്ത് അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ഓഫാക്കാൻ തന്റെ മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. താൻ ഓഫീസിൽ തുടരുന്നത് നേതാക്കൾക്ക് ഭീഷണിയാകുമെന്ന് കണ്ടതുകൊണ്ടാണ് തന്നെ ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്നും അക്ഷയ് ആരോപിക്കുന്നു.
നിലവിൽ തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളായിരിക്കുമെന്നും അക്ഷയ് കൂട്ടിച്ചേർത്തു.










0 comments