ഫലമറിയാൻ ഇനി രണ്ട് ദിനം; വോട്ടെണ്ണൽ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
എട്ടേകാലോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഇതിനായി ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെണ്ണൽ സുഗമമാക്കാൻ ഇത്തവണ തപാൽ വോട്ടുകൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപി കർശന നിർദേശം നൽകി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക പട്രോളിങ് നടത്തും. ആവശ്യമെങ്കിൽ വോട്ടെണ്ണൽ ദിനത്തിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും ഏജന്റുമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഫലങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാധ്യമങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ തടയാൻ സൈബർ സെൽ നിരീക്ഷണം ശക്തമാക്കി.










0 comments