print edition പയ്യന്നൂരിൽ ബിജെപി വോട്ട് ചോർച്ച; ആർഎസ്‌എസ് യുഡിഎഫിന് വോട്ട് മറിച്ചു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ പതിനായിരം ബിജെപി വോട്ടുകൾ നഷ്ടമായതിനെച്ചൊല്ലി സംഘപരിവാർ സംഘടനകളിൽ രൂക്ഷമായ തർക്കം. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് മറിക്കാൻ പ്രാദേശിക ആർഎസ്‌എസ് നേതൃത്വം ഒത്താശ ചെയ്‌തെന്നാണ് ആക്ഷേപം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആനിയമ്മടീച്ചർ 15,000ൽ അധികം വോട്ട് നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം എൽ അശ്വിനി 18,466 വോട്ടും നേടി. എന്നാൽ, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എ പി ഗംഗാധരന് 8,432 വോട്ട് മാത്രമാണ് കിട്ടിയത്.
മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വോട്ട് യുഡിഎഫിന് മറിച്ചുകൊടുത്തെന്നാണ് പയ്യന്നൂരിലെ ഒരുവിഭാഗം ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. ഇതിന് ഒത്താശ ചെയ്‌തത് പ്രാദേശിക ആർഎസ്‌എസ് നേതൃത്വമാണ്. ഇക്കാര്യത്തിൽ പയ്യന്നൂരിലെ സംഘപരിവാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ പരസ്പരം വെല്ലുവിളികളും ആരോപണങ്ങളും നടക്കുകയാണ്.
പയ്യന്നൂരിൽ ബിജെപിയേക്കാൾ ശക്തമായ സംഘടനാ സംവിധാനം ആർഎസ്‌എസിനുണ്ട്. സിപിഐ എം നേതാവ് ധനരാജിനെ നിഷ്‌ഠുരമായി വധിച്ചതിലൂടെ ഉണ്ടാക്കിയ രാഷ്ട്രീയ സംഘർഷത്തിൽ ലാഭമുണ്ടാക്കിയവർതന്നെയാണ് വോട്ട് മറിക്കാൻ കൂട്ടുനിന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
നാഗ്പൂരിലെ ആർഎസ്‌എസ് കേന്ദ്ര ആസ്ഥാനത്തേക്ക് ഇല്ലാത്ത ശാഖകളുടെ കണക്ക് നൽകി വൻതോതിൽ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ ആരോപിക്കുന്നു.










0 comments