നിയമസഭാ തെരഞ്ഞെടുപ്പ് 2026
ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല; വെയ്‌റ്റിങ് ലിസ്‌റ്റിൽ കുടുങ്ങി വോട്ടർമാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ ട്രെയിനുകളിൽ സീറ്റുകിട്ടാതെ വലഞ്ഞ് വോട്ടർമാർ. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. എട്ടിന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. വേറെ സ്‌പെഷ്യൽ ട്രെയിനുകളുമില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും സ്ഥിതി സമാനം. ഏപ്രിൽ ഒന്പത് വ്യാഴാഴ്‌ചയാണ്.
വിഷുവിനുമുമ്പ് വെള്ളി, തിങ്കൾ ദിവസങ്ങളാണ് പ്രവൃത്തി ദിനങ്ങൾ. അതിനാൽ തിരക്കും ഇരട്ടിയാകും. സ്‌കൂൾ വേനലവധിയായതിനാൽ സാധാരണ തിരക്കുള്ള സമയമാണ്. റേക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വോട്ടെടുപ്പിന്റെ തലേന്ന് രാവിലെ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും അന്നുതന്നെ വൈകിട്ട് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്കും വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുന്നില്ല.
തിരുവനന്തപുരം എക്‌സ്‌പ്രസ്, മാവേലി, മലബാർ എക്‌സ്‌പ്രസുകൾക്ക് നൂറിന് മുകളിലാണ് വെയ്‌റ്റിങ് ലിസ്‌റ്റ്. മറ്റ് ട്രെയിനുകളിലും വെയിറ്റിങ് ലിസ്‌റ്റ് 50നു മുകളിലാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സ്‌റ്റോപ്പ് നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരിൽനിന്ന് കാര്യമായ പ്രതികരണമില്ല.
തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ വലിയ തിരക്കാണ്. എന്നിട്ടും പുതിയ ട്രെയിനുകളില്ല. പുതിയ ട്രെയിനുകൾക്കുപകരം പുതിയ സൗകര്യം ഏർപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമം ജനം തള്ളി. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അമൃത്‌ഭാരത് എക്സ്‌പ്രസിലെത്തി ‘ഷോ’ നടത്താൻ ആസൂത്രണം ചെയ്തതെല്ലാം, ബിജെപി പ്രവർത്തകർതന്നെ പൊളിച്ചു.
പ്രതിവാര ട്രെയിനുകൾ വ്യാപകമായി മറ്റുസോണുകളിൽ ദിവസട്രെയിനുകളാക്കി മാറ്റിയിട്ടും കേരളം ഉൾപ്പെടുന്ന ദക്ഷിണറെയിൽവേയിൽ അതിനുള്ള ഒരു നടപടിക്കും അധികൃതർ തയ്യാറായിട്ടില്ല. റെയിൽവേ വികസനത്തിൽ കേരളത്തോടു കാണിക്കുന്ന വിവേചനം ഇത്തവണയും പ്രചാരണവിഷയമാണ്.
തെരഞ്ഞെടുപ്പിന് തലേന്നും വിഷു സമയത്തും അധിക സർവീസുമായി കെഎസ്‌ആർടിസിയുണ്ടാകും. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും കൂടുതൽ സർവീസ് നടത്തും. കേരളത്തിനകത്തും തിരക്കനുസരിച്ച് കൂടുതൽ ബസ് ഓടിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.









0 comments