print edition നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്ന രണ്ടാംപ്രതിയുടെ ആവശ്യവും തള്ളി

ഹൈക്കോടതി
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാംപ്രതി മാർട്ടിൻ ആന്റണി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച 20 വർഷം കഠിനതടവ് മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
ഹർജിക്കാരൻ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും നേരിട്ട് പങ്കാളിയാണെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഡ്രൈവർ മാത്രമായിരുന്നുവെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചില്ല.
ഇരയുടെ മൊഴി വിശ്വസനീയമാണെന്നും പ്രതി കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം, സമൂഹത്തിലുണ്ടാക്കിയ ആഘാതം, സ്ത്രീകളുടെ സുരക്ഷ എന്നിവ പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.









0 comments