കേൽക്കറുടെ നിയമനം: 'അഭിപ്രായം പറയാനില്ല'; ഭരണത്തിലിരിക്കുന്നവർ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ, വി ഡി സതീശൻ
ആലപ്പുഴ: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിൽ പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഭരണത്തിലിരിക്കുന്നവരാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും താൻ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു വേണുഗോപാലിന്റെ മറുപടി.
തെരഞ്ഞെടുപ്പുകമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന് നേതൃത്വം നൽകുകയും ചെയ്‌ത രത്തൽ കേൽക്കറെ, ധൃതിപിടിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് സംശയനിഴലിൽ നിൽക്കെയാണ് വേണുഗോപാലിന്റെ പ്രതികരണം. പശ്‌ചിമ ബംഗാളിലെ സിഇഒയെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ കോൺഗ്രസുൾപ്പെടെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴാണ് കേരളത്തിലെ നിയമനം. മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു ബംഗാളിലെ നിയമനത്തെക്കുറിച്ച് ബംഗാളിൽ സിഇഒയെ ചീഫ് സെക്രട്ടറി ആക്കിയതിനെ വിമർശിച്ചുകൊണ്ട് രാഹുൽഗാന്ധി പ്രതികരിച്ചത്.
കോൺഗ്രസിന്റേത് ഇരട്ടത്താപ്പ് നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. പതിനായിരക്കണക്കിനാളുകൾക്ക് വോട്ടവകാശം നൽകാതിരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വക്താവാണ് കേൽക്കർ. അദ്ദേഹത്തിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നുവന്നിരുന്നു. ഈ നിയമനത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കോൺഗ്രസിനുള്ളിൽനിന്നുതന്നെ വെളിപ്പെടുത്തലുകളുണ്ടാകാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.











0 comments