ഹരിയാനയിലെ ‘സീറ്റ് കച്ചവടം’; പരാതിക്കാരന്റെ ഭാര്യക്കൊപ്പം നിൽക്കുന്ന കെ സി വേണുഗോപാൽ, ചിത്രം പുറത്ത്

ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം കൈയിൽ നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാൽ.
ന്യൂഡൽഹി : കോൺഗ്രസ് ദേശീയ നേതൃത്വത്തെ പിടിച്ചുകുലുക്കി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരനായ കോൺഗ്രസ് നേതാവ് ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 50ൻ്റെയും 500ൻ്റെയും നോട്ടുകെട്ടുകൾ കൈവശം വച്ച നിലയിലാണ് വേണുഗോപാൽ ചിത്രത്തിലുള്ളത്.
ആറ് മാസം മുമ്പ് വേണുഗോപാലിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയതെന്ന് പരാതിക്കാരൻ വെളിപ്പെടുത്തി. ഹരിയാനയിൽ സുചിത്രക്ക് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോഴ വാങ്ങിയതായാണ് ആക്ഷേപം. എന്നാൽ സീറ്റ് നൽകാതെ വന്നതോടെ ഉടലെടുത്ത പ്രതിഷേധം തണുപ്പിക്കാൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നൽകാമെന്ന് വേണുഗോപാൽ ഉറപ്പ് നൽകിയതായും പരാതിക്കാരൻ വ്യക്തമാക്കുന്നു.
സീറ്റ് കച്ചവടവും പണമിടപാടും കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ പതിവാണെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് പുതിയ വെളിപ്പെടുത്തൽ. കെ സി വേണുഗോപാലിനെതിരെ ഉയർന്ന ഈ അഴിമതി വിവാദം വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അഴിമതി ആരോപണത്തിൽ ഹൈക്കമാൻഡ് മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.










0 comments