print edition തൊട്ടുകൂടായ്മയിൽ പ്രതിഷേധം കനക്കുന്നു; മന്ത്രി പ്രതികരിച്ചത് നാലാംനാൾ

തിരുവനന്തപുരം: കട്ടേല ഡോ. അംബേദ്‌കർ മെമ്മോറിയൽ സ്കൂളിലെ കുട്ടികളോട് അനീതി കാണിച്ച വി മുരളീധരൻ എംഎൽഎയ്ക്കെതിരെ അഞ്ചാം ദിവസവും പ്രതിഷേധം ശക്തം. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ജനരോഷം കനത്തു. എംഎൽഎ ചെയ്തത് അപക്വ നടപടിയാണെന്നും വിശദീകരണം തെറ്റാണെന്നും മന്ത്രി കെ എ തുളസി പ്രതികരിച്ചിരുന്നു. തിരക്കായിരുന്നതിനാലാണ് മിഠായി മേശപ്പുറത്ത് ഇട്ടു നൽകിയതെന്നും ജാതിഅധിക്ഷേപം നടത്തിയില്ലെന്നുമായിരുന്നു മുരളീധരന്റെ ന്യായീകരണം. തിരക്കുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുൾപ്പെടെ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ, എംഎൽഎയുടെ ന്യായീകരണം പാളി.
മുരളീധരൻ ചെയ്തത് ജാതിവ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതികരിക്കാൻ വൈകിയതിന് മന്ത്രിക്കെതിരെയും അതൃപ്തിയുണ്ട്. സംഭവത്തിന് സാക്ഷിയായ മന്ത്രി നാലു ദിവസം വൈകിയാണ് വിഷയത്തിൽ മൗനം വെടിഞ്ഞത്.
കുട്ടികളുടെ മുന്നിൽ വിവാദമുണ്ടാക്കേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്ന മന്ത്രിയുടെ പക്ഷം പലരും വിശ്വാസത്തിലെടുക്കുന്നില്ല. തുളസി നിയമസഭയിലേക്ക് വിജയിച്ചത് ബിജെപിയുടെ വോട്ട്‌കൂടി നേടിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിനിടെ ഉദ്‌ഘാടകയായ മന്ത്രി കെ എ തുളസിയുടെയും കലക്ടർ അനിതകുമാരിയുടെയും മുന്നിൽവച്ചാണ് അധ്യക്ഷൻ മുരളീധരൻ കുട്ടികളെ അധിക്ഷേപിച്ചത്. മുൻമന്ത്രിമാരായ വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും വ്യാഴാഴ്‌ച സ്കൂളിലെത്തി അധ്യാപകരെ കണ്ടിരുന്നു.










0 comments