കാസർഗോഡ് യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ്

ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദ, ഭർത്താവ് ആദിൽ
കാസർഗോഡ്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ഭർത്താവ് ആദിലിന്റെ ക്രൂരത വെളിവാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ പുതിയ മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
യുവതി ജീവനൊടുക്കിയ ദിവസം താൻ മർദിച്ചിരുന്നതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിയിപ്പോൾ റിമാൻഡിലാണ്. സുഫൈദയുടെ ശരീരത്തിൽ കാണപ്പെട്ട പാടുകളെല്ലാം പുതിയതാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച നിലയിലാണ്. കൂടാതെ ശരീരത്തിൽ നഖം ആഴ്ന്നിറങ്ങിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് തൊട്ടുമുൻപും യുവതി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാസർകോട് പാണലത്തെ ഭർതൃവീട്ടിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ചത്. ഭർത്താവ് തന്നെ മർദിക്കുന്ന വിവരം സുഫൈദ ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് സുഫൈദയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും ബന്ധുക്കളും ഭർതൃവീട്ടിലെത്തി. എന്നാൽ വീട്ടിലെത്തിയ ബന്ധുക്കളോട് ആദിൽ അത്യന്തം മോശകൂടാതെമായ രീതിയിലാണ് പെരുമാറിയത്. ഈ തർക്കങ്ങൾക്കും മാനസിക വിഷമങ്ങൾക്കുമൊടുവിലാണ് സുഫൈദ വീടിനുള്ളിൽ വെച്ച് ആസിഡ് കുടിച്ചത്.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ സുഫൈദ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രവാസിയായ ആദിലുമായി ഒരു വർഷം മുൻപായിരുന്നു സുഫൈദയുടെ വിവാഹം. വിവാഹശേഷവും കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സുഫൈദയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു.










0 comments