കാസർകോട് കനത്ത മഴ: വീട് തകർന്ന് അഞ്ചുപേർക്ക് പരിക്ക്; തീരദേശപാതയിൽ മണ്ണിടിഞ്ഞുവീണു

കാസർകോട് കനത്ത മഴയിൽ തകർന്ന വീട്
ഉദുമ: കാസർകോട് കനത്ത മഴ തുടരുന്നു. കീഴൂരിൽ വീട് തകർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. കീഴൂരിലെ മത്സ്യതൊഴിലാളിയായ കുഞ്ഞികൃഷ്ണൻ, ഭാര്യ സാരിഗ, മക്കൾ അഭിഷേക്, നിഹാൻ, കിടപ്പുരോഗിയായ സഹോദരൻ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് ഓട് മേഞ്ഞ വീട് നിലം പൊത്തിയത്. അപകടസമയം, എല്ലാവരും വീടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. കാറ്റും മഴയിലും വീട് തകരുന്ന ശബ്ദം കേട്ട് ഉണർന്ന് പുറത്തക്ക് ഓടിയതിനാൽ വൻദുരന്തം ഒഴിവായി. അകത്തുണ്ടായിരുന്ന ഫ്രിഡ്ജ്, ടി വി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം നശിച്ചു. റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കോട്ടരുവത്ത് റോഡരികിലെ കുന്നിടിഞ്ഞു വീണ് തകർന്ന കാർ
അതേസമയം, കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയിൽ മേൽപറമ്പ് ചളിയംകോട് കോട്ടരുവത്ത് റോഡരികിലെ കുന്നിടിഞ്ഞു വീണ് ഒരു കാറും ബൈക്കും തകർന്നു. വാഹനത്തിലുണ്ടായ മൂന്നു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9 ഓടെയാണ് സംഭവം. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ഏറെ നേരം ഇതു വഴിയുള്ള ഗതാഗതം തടസപെട്ടു.











0 comments