print edition നിയമപരമായി നേരിടും

തൃശൂർ: കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കേസിൽ സിപിഐ എമ്മിനെയും പാർടി നേതാക്കളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പറഞ്ഞു.
ഇഡി രാഷ്ട്രീയതാൽപ്പര്യത്തോടെ സിപിഐ എമ്മിനെതിരെ കള്ളപ്രചാരണം നടത്തി, പാർടി നേതാക്കളെ പ്രതികളാക്കി. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന് കീഴടങ്ങില്ല. നീതി ലഭിക്കാൻ നിയമ പോരാട്ടം നടത്തുമെന്നും അബ്‌ദുൾഖാദർ പറഞ്ഞു.
അപകീർത്തിപ്പെടുത്താൻ ശ്രമം: കെ രാധാകൃഷ്‌ണൻ
കരുവന്നൂർ കേസിന്റെ മറവിൽ സിപിഐ എമ്മിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ പറഞ്ഞു. ഉന്നതതല ഇടപെടലിന്റെ ഭാഗമായാണ് വീണ്ടും കോലാഹലമുയരുന്നത്.
ഇൗ കേസിൽ പാർടിക്കോ പ്രതിചേർക്കപ്പെട്ട നേതാക്കൾക്കോ ബന്ധമില്ല. ഇത് നേരത്തെ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞാണ് തന്നെ ഉൾപ്പെടുത്തിയത്.
ബിജെപിക്കെതിരെ പാർലമെന്റിൽ സംസാരിച്ചശേഷമാണിത്. ബാങ്ക് ഇടപാടുകളും ഒൗദ്യോഗിക രേഖകളും അന്വേഷകസംഘത്തിനുമുന്നിൽ ഹാജരാക്കിയതാണ്–രാധാകൃഷ്‌ണൻ പറഞ്ഞു.
രാഷ്‌ട്രീയപ്രേരിതം: എ സി മൊയ്‌തീൻ
കേസിൽ പ്രതിചേർത്തത് രാഷ്‌ട്രീയ പ്രേരിതമായാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകും. പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചത്.
ബിജെപിയും യുഡിഎഫും ഇത് രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. ഇന്ത്യയിലെന്പാടും ഇഡി നടത്തുന്ന അന്വേഷണങ്ങളിൽ ബിജെപിയുടെ താൽപ്പര്യവുമുണ്ട്. കേസുകൾ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്ന് മൊയ്‌തീൻ പറഞ്ഞു.
തെറ്റായി ഇടപെട്ടിട്ടില്ല: എം എം വർഗീസ്
ഇഡി നടത്തുന്ന രാഷ്‌ട്രീയ നീക്കങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം എം വർഗീസ് പറഞ്ഞു. കേസിൽ തെറ്റായ ഒരു ഇടപെടലും നടത്തിയിട്ടില്ല.
ഇത് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. പാർടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ബോധപൂർവ ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വർഗീസ് പറഞ്ഞു.










0 comments