print edition കാപ്പ കേസ് പ്രതി സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; ബിജെപിക്ക് സർക്കാരിന്റെ കൈസഹായം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം/ കൊച്ചി: തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താൻ വീണ്ടും ബിജെപിക്ക് ഒത്താശചെയ്‌ത് സംസ്ഥാന സർക്കാർ. കാപ്പ കേസിൽ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർത്തില്ല.
ജയിലിൽ സത്യപ്രതിജ്ഞയ്‌ക്ക് അവസരമൊരുക്കാമെന്ന് സർക്കാർ അറിയിച്ചതോടെ, വിയ്യൂർ സെൻട്രൽ ജയിലിൽ ചൊവ്വ പകൽ 11ന് സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടിന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ നിർദേശം നൽകി.
സ്വതന്ത്രന്റെ പിൻബലത്തിൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക് സ്വന്തം കൗൺസിലർ കാപ്പ കേസിൽ ജയിലിലായത് കനത്ത തിരിച്ചടിയായിരുന്നു. സുഗതനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കോർപറേഷനകത്തും പുറത്തും സമരം ശക്തമാക്കിയതിനിടയിലാണ് സത്യപ്രതിജ്ഞയ്‌ക്ക് സർക്കാരിന്റെ ഒത്താശ.
ഭരണസമിതിക്കെതിരെയുള്ള യുഡിഎഫ് പ്രതിഷേധം പ്രഹസനമായിരുന്നെന്ന് ഇതോടെ തെളിഞ്ഞു. ചട്ടം ലംഘിച്ച് ബലിദാനികളുടെയും ഇഷ്‌ടദൈവങ്ങളുടെയും പേരിൽ സ്ഥാനമേറ്റതിനാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു.
ഹൈക്കോടതി നിർദേശിച്ച സമയപരിധി അവസാനിക്കുന്നതിനുള്ളിൽ സുഗതനെക്കൂടി സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ബിജെപി. കരുതൽ തടങ്കലിലായതിനാൽ സുഗതന് പുറത്തിറങ്ങാൻ കഴിയില്ലെങ്കിലും ജനവിധി മാനിക്കപ്പെടണമെന്നും ജനാധിപത്യപ്രക്രിയ തടസ്സപ്പെടരുതെന്നും വിലയിരുത്തിയാണ് ഉത്തരവ്. ജനവിധി അട്ടിമറിക്കപ്പെടാതിരിക്കാൻ അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടിവരും –കോടതി നിരീക്ഷിച്ചു.









0 comments