print edition അയോഗ്യനെ യോഗ്യനാക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്: ഒറ്റ ദിവസത്തിൽ നിയമനാംഗീകാരം

കണ്ണൂർ: പ്രിൻസിപ്പൽ മണ്ഡലത്തിൽ യോഗ്യതയില്ലാത്തതിന്റെപേരിൽ ഒഴിവാക്കിയ ആളെ സിൻഡിക്കറ്റിൽ വീണ്ടും തിരുകിക്കയറ്റാൻശ്രമം. ഇതിനായി ഒറ്റ ദിവസത്തിൽ ആരോപണ വിധേയന് സർവകലാശാല സിൻഡിക്കറ്റ് നിയമനാംഗീകാരം നൽകി. പാറാൽ ഡിഐഎ അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ അബ്ദുൽജലീലിനാണ് തിങ്കളാഴ്‌ച ചേർന്ന ആദ്യ യുഡിഎഫ് സിൻഡിക്കറ്റ് യോഗം നിയമനാംഗീകാരം നൽകിയത്. വൈസ്‌ചാൻസലർ ഡോ. കെ കെ സാജു സ്ഥലത്ത് ഇല്ലാതിരുന്നിട്ടും ഓൺലൈനായി പങ്കെടുത്ത് യോഗം ചേർന്നു. ഇതിൽ അംഗങ്ങൾക്കിടയിലും വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സിൻഡിക്കറ്റിന്റെ ആദ്യയോഗം ചേരുന്ന വിവരം രഹസ്യമായി സൂക്ഷിച്ചിരുന്നു.
അജൻഡയ്‌ക്കുപുറത്ത് വൈസ്‌ചാൻസലർ ഡോ. കെ കെ സാജു തന്നെയാണ് നിയമനാംഗീകാരത്തിനുള്ള അപേക്ഷ സിൻഡിക്കറ്റിന് മുന്നിൽവച്ചത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയും പരിശോധിക്കാതെയും സിൻഡിക്കറ്റ് നിയമനാംഗീകാരവും നൽകി. അഫിലിയേറ്റഡ് കോളേജുകളിൽ നിയമനാംഗീകാരത്തിനുള്ള അപ്രൂവൽ കമ്മിറ്റിയിൽപോലും വയ്‌ക്കാതെയാണ് അബ്ദുൽജലീലിന്റെ ഫയൽ നേരിട്ട് സിൻഡിക്കറ്റിലെത്തിയത്. നിയമനത്തിന് അംഗീകാരമായതോടെ ഡോ. പി കെ അബ്ദുൽജലീലിനെ വീണ്ടും സിൻഡിക്കറ്റ് അംഗമാക്കിയേക്കും.
പ്രിൻസിപ്പലായി മെയ് 30നാണ് അബ്ദുൽജലീൽ നിയമിതനായത്. സർവകലാശാലയിൽനിന്നോ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡറക്ടറേറ്റിൽനിന്നോ നിയമനാംഗീകാരം ലഭിക്കുംമുന്പാണ് സിൻഡിക്കറ്റിലേക്ക് പ്രിൻസിപ്പൽ മണ്ഡലം പ്രതിനിധിയായി നിയമിച്ചത്. ഇതിനെതിരെ എകെപിസിടിഎ, എകെജിസിടി സംഘടനകൾ വിസിക്ക് പരാതി നൽകിയതോടെ മാനദണ്ഡത്തിന് വിരുദ്ധമായുള്ള നിയമനം സർക്കാർ പിൻവലിച്ചതായിരുന്നു.










0 comments