print edition കല്യോട്ട് പൊലീസിനെ ആക്രമിച്ച കേസ്: 7 കോൺഗ്രസുകാർക്ക് 4 വർഷം കഠിനതടവ്

പ്രതീകാത്മക ചിത്രം
കാസർകോട്: പെരിയ കല്യോട്ട് സിപിഐ എം പ്രവർത്തകരുടെ വീട് ആക്രമിക്കുന്നത് തടയാനെത്തിയ പൊലീസിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഏഴു കോൺഗ്രസ് പ്രവർത്തകർക്ക് നാലുവർഷം കഠിന തടവ്. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ആണ് കല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ എം കെ സതീശൻ, സനൽകുമാർ, എം ബിജിത്ത്, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവർക്ക് 4 വർഷം കഠിന തടവ് വിധിച്ചത്.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്. വിവിധ വകുപ്പുകളിലായി പ്രതികൾ 91,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. കേസിൽ 10 പ്രതികളാണുള്ളത്.
എട്ടാം പ്രതി അനീഷ് കുമാർ വിചാരണയ്ക്കുശേഷം വിദേശത്തേക്കു കടന്നതിനാൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ വിദേശത്തേക്ക് കടന്നതിനാൽ ഒന്നാം പ്രതി ഗോപകുമാർ, ആറാം പ്രതി ആനന്ദ് കൃഷ്ണൻ എന്നിവരുടെ വിചാരണ പൂർത്തിയായിട്ടില്ല. 2019 ലാണ് കേസിനാസ്‌പദമായ സംഭവം. ബേക്കൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെയാണ് കോൺഗ്രസുകാർ ആക്രമിച്ചത്.










0 comments