സത്യഭാമ നൽകിയ അപകീർത്തിക്കേസ് തള്ളി

കൊച്ചി
നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി.
താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാൽ, അപകീർത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
2018 ജനുവരിയിൽ അബുദാബിയിൽ മലയാളി അസോസിയേഷൻ നടത്തിയ നൃത്തമത്സരത്തിൽ സത്യഭാമ വിധികർത്താവായിരുന്നു. ഹർജിക്കാർ പരിശീലിപ്പിച്ച നർത്തകർ അതിൽ പങ്കെടുത്തെങ്കിലും പിന്തള്ളപ്പെട്ടു. ഇത് ബോധപൂർവമാണെന്ന് കരുതിയ ഹർജിക്കാർ സത്യഭാമയെ ഫോണിൽ ബന്ധപ്പെട്ടു. മത്സരാർഥികളുടെ മുദ്രകൾ പലതും തെറ്റായിരുന്നുവെന്നും അനുഭവപരിചയമുള്ള നൃത്താധ്യാപകർക്കുപോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാർക്കെതിരായ പരാമർശമെന്നനിലയിൽ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. അതേസമയം, ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ സത്യഭാമയ്‌ക്കെതിരെ കേസുണ്ട്.










0 comments