'മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമെടുക്കുന്നതുവരെ ചർച്ചയുണ്ടാകുന്നത് സ്വാഭാവികം'; നേതാക്കന്മാരോട് ഇടംതിരിഞ്ഞ് സുധാകരൻ

കെ സുധാകരൻ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉയരുന്ന ചർച്ചകളെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപും പിൻപും മുഖ്യമന്ത്രി പദത്തെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. അത് പാർട്ടിയുടെ രീതിയാണ്. വ്യക്തികളല്ല, മറിച്ച് പാർട്ടിയാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിൽ പാർട്ടിക്ക് ക്ഷീണം സംഭവിക്കുന്നു എന്ന വാദത്തിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. നേതാക്കളുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ താനില്ല. ഔദ്യോഗികമായ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ചർച്ചകൾ തുടരുന്നത് സ്വാഭാവികമാണ്. കേരളത്തിൽ ഇതിനുമുമ്പ് തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ലേ എന്ന് ചോദിച്ച സുധാകരൻ, ഇത്തരം ചർച്ചകൾ പണ്ടുമുതലേ ഉള്ളതാണെന്നും വിമർശിച്ചു.
കെ.സി. വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് കെ. സുധാകരൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.










0 comments