ചെന്നിത്തലയ്ക്ക് എന്തോ ഒരു പോരായ്‌മ അവശേഷിക്കുന്നുണ്ട്: കെ സുധാകരൻ

രമേശ് ചെന്നിത്തല, കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള കോൺഗ്രസിലെ പോരിൽ പിന്തള്ളപ്പെട്ടുപോയ രമേശ് ചെന്നിത്തലയുമായി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാട് ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ആഭ്യന്തര വകുപ്പിൽ കുറഞ്ഞ സ്ഥാനമൊന്നും വേണ്ടെന്നാണ് ചെന്നിത്തലയുടെ നിലപാട്.
മന്ത്രിസഭാ രൂപീകരണത്തിൽ രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെട്ടില്ല എന്നാണ് സൂചന. ‘ചെന്നിത്തലയുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. എന്തോ ഒരു ചെറിയ ഒരു പോരായ്‌മ ഉണ്ട്. അത് കാലക്രമേണ തീർത്തു കൊടുക്കും.’ – ചെന്നിത്തലയെ സന്ദർശിച്ചശേഷം സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയാകേണ്ടിയിരുന്നയാൾക്ക് ആഭ്യന്തര വകുപ്പിൽ കുറഞ്ഞ സ്ഥാനംനൽകുന്നത് അപമാനിക്കലാണെന്ന് ചെന്നിത്തലപക്ഷം വാദിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരവും കൈപ്പിടിയിലാക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ചെന്നിത്തല വഴങ്ങിയില്ലെങ്കിൽ ആഭ്യന്തരം നൽകി, ധനവകുപ്പും കൈവശപ്പെടുത്താൻ സതീശന് നീക്കമുണ്ട്.
തന്നെ പിന്തുണയ്ക്കുന്ന അൻവർ സാദത്തിനെയും ഐ സി ബാലകൃഷ്നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനയും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള പോരിൽ പിന്തള്ളപ്പെട്ടുപോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രധാന വകുപ്പുകളിൽ പിടിമുറുക്കിയിട്ടുണ്ട്. അഞ്ചുമുതൽ ഏഴുവരെ മന്ത്രിസ്ഥാനംവരെ നേടാനാണ് വേണുഗോപാൽ പക്ഷം ശ്രമിക്കുന്നത്. ചെന്നിത്തലയും വേണുഗോപാലും തമ്മിൽ ശനിയാഴ്ച നിർണായക കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് നിർണായക വകുപ്പ് ലഭിക്കുന്നതിനും വേണുഗോപാൽ വിഭാഗക്കാരായ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനും ഇരുനേതാക്കളും തമ്മിൽ ധാരണയായെന്നാണ് സൂചന.










0 comments