അഞ്ച് വർഷം ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തത് 55,000 കോടി രൂപ
print edition ജിഎസ്‌ടി നിരക്ക് കുറച്ചത് ജനങ്ങളിലെത്തിയില്ല : കെ എൻ ബാലഗോപാൽ

തിരുവനന്തപുരം
ജിഎസ്‌ടി പരിഷ്‌കരണമെന്ന പേരിൽ നിരക്ക് വെട്ടിക്കുറച്ചതിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമായില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കമ്പനികൾക്ക് നേട്ടമുണ്ടായിട്ടുണ്ട്. നേരത്തെയും ഇതായിരുന്നു അനുഭവം. കേന്ദ്ര തീരുമാനത്തോട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും യോജിപ്പില്ല. പക്ഷേ, അവർക്ക് രാഷ്‌ട്രീയമായി എതിർക്കാനാകില്ലെന്നും ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയത്തിൽ മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ സൃഷ്‌ടിച്ച സാമ്പത്തിക ഉപരോധം നിലനിൽക്കെയാണ് അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. അഞ്ചു വർഷത്തിനിടയിലെ ആറാമത്തെ ബജറ്റാണ് 29ന് അവതരിപ്പിക്കുന്നത്. 15–ാം ധനകമീഷൻ ശുപാർശ കേരളത്തിന് കടുത്ത ആഘാതമായിരുന്നു. കേന്ദ്ര വിഹിതം പകുതിയായി വെട്ടിക്കുറച്ച് 1.92 ആയി. ഇതുണ്ടാക്കിയ പ്രയാസം ചെറുതല്ല. കടമെടുപ്പ് പരിധി കുറച്ചതും ഗ്രാന്റുകളിലെ കുറവും പുറമേ ഭീമമായ കേന്ദ്രകുടിശ്ശികയും ഉണ്ടായിട്ടും മുന്നേറാനായി. പതിനാറാം ധനകമീഷൻ റിപ്പോർട്ടിൽ കേരളത്തിനുള്ള വിഹിതം വർധിക്കുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം ഉൾപ്പടെയുള്ള കേരളത്തിന്റെ വികസനങ്ങളെ കമീഷൻ പ്രശംസിച്ചിട്ടുണ്ട്.
കോവിഡ് കാലത്താണ് സർക്കാർ അധികാരത്തിൽ വന്നത്. ട്രഷറി പൂട്ടുമെന്നായിരുന്നു പ്രചാരണം. അതൊന്നുമുണ്ടായില്ല. 55,000 കോടി രൂപയാണ് അഞ്ച് വർഷത്തിൽ ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തത്. ഒന്നാം പിണറായി സർക്കാർ 35,000 കോടി വിതരണംചെയ്‌തു. ഉമ്മൻചാണ്ടി സർക്കാർ നൽകിയത് 11,000 കോടി രൂപയാണ്. വയോജനങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരുടെ പെൻഷൻ വർധനവും മുന്നിലുണ്ട്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളും സൈനിക നടപടികളും ലോകസാഹചര്യം വഷളാക്കും. ഇതുണ്ടാക്കുന്ന സാമ്പത്തിക കുഴപ്പം എല്ലാവരെയും ബാധിക്കും. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും ആഭ്യന്തരവിപണി ശക്തിപ്പെടുത്തിയുമേ ഇതിനെ നേരിടാൻ കഴിയൂ – മന്ത്രി പറഞ്ഞു.










0 comments