ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണിതെന്ന് പറഞ്ഞു; നമ്മളിതാ ഒന്നിച്ച് ജയിക്കുന്നു; വൈകാരിക കുറിപ്പുമായി അനുശ്രീ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക രക്തസാക്ഷി ധീരജിന്റെ കുടുംബം നൽകിയതിൽ വൈകാരിക കുറിപ്പുമായി കെ അനുശ്രീ.
'തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവർ കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് എങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല. നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് നിർത്താൻ എത്രയെത്ര മനുഷ്യരാണ് ചുറ്റിലും'- അനുശ്രീ കുറിച്ചു.
'ഞാനിതാ നിങ്ങളെയോർത്ത് ജീവിക്കുന്നു, നമ്മളിതാ ഒന്നിച്ച് ജയിക്കുന്നു' എന്ന വരിയോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പിണറായി ഡിവിഷനിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കുറിപ്പ് അവസാനിപ്പിച്ചത്.
പോസ്റ്റിന്റെ പൂർണ രൂപം:
" കോൺഗ്രസ്സുകാര് കൊന്നുകളഞ്ഞ മകനെയോർത്ത് തകർന്ന്പോയൊരു കുടുംബമുണ്ടായിരുന്നു. സകലതിൽ നിന്നും ഒഴിഞ്ഞു മാറി വേദനയും രോക്ഷവും കൊണ്ട് പാടെ ഉൾവലിഞ്ഞു പോയവർ. കൂടെയുണ്ടാവുമെന്നതിനപ്പുറം മറ്റ് വാക്കുകളില്ലാതെ ഉള്ള് നീറി നിന്നിട്ടുണ്ട് ഞങ്ങളന്ന്.
അതേ മനുഷ്യരാണ് ‘കൂടെ ഞങ്ങളുണ്ടെന്ന്’ എന്നോടിന്ന് തിരികെ പറയുന്നത്.
തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക തരാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ രാത്രി വിളിച്ചപ്പോൾ ധീരജ് മോന്റെ പെങ്ങൾക്ക് വേണ്ടിയാണെന്നാണ് അവര് കൂട്ടിച്ചേർത്തത്. ഫോണിന്റ മറുതലയ്ക്കൽ നീറി നിറഞ്ഞു നിന്നത് എങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല !
നിറഞ്ഞ സ്നേഹത്തോടെ ചേർത്ത് നിർത്താൻ എത്രയെത്ര മനുഷ്യരാണ് ചുറ്റിലും.
ഞാനിതാ നിങ്ങളെയോർത്ത് ജീവിക്കുന്നു.
നമ്മളിതാ ഒന്നിച്ച് ജയിക്കുന്നു. "









0 comments