‘അവൾക്കൊപ്പം’; നീതികിട്ടിയില്ല, പോരാട്ടം തുടരും: ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷം ആദ്യമായി പ്രതികരിച്ച അതിജീവിതയ്ക്ക് പിന്തുണയുമായി വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). കേസിലെ വിധി കടുത്ത നിരാശയാണെന്നും എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവത്തകക്ക് മുന്നിൽ ബാക്കി വച്ചത് നീതിയല്ലെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺ കേരളത്തിന് വിധി നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണെന്നും വിധി സൂക്ഷ്മമായി പഠിച്ച് തുടർ നടപടികളുമായി ഞങ്ങൾ ശക്തമായി മുന്നോട്ടു വരുമെന്നും ഡബ്ല്യൂസിസി അറിയിച്ചു.
നിയമപോരാട്ടത്തെക്കുറിച്ച് ഞായറാഴ്ച വൈകുന്നേരമാണ് അതിജീവിത സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. തന്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ചതെന്നും പരിഹസിച്ചവർക്ക് വിധി സമർപ്പിക്കുന്നുവെന്ന് അതിജീവിത പറയുന്നു. 2020ന്റെ അവസാനംതന്നെ ചില അന്യായമായ നീക്കങ്ങൾ ബോധ്യപ്പെട്ടിരുന്നു. നിയമത്തിന്റെ മുമ്പിൽ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവിന് നന്ദി. ഈ യാത്രയിലത്രയും കൂടെനിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നുവെന്നും അവർ കുറിച്ചു. കേസിന്റെ നാൾവഴികളിൽ നേരിട്ട അനുഭവങ്ങളടക്കം ദീർഘമായ പ്രതികരണമാണ് അതിജീവിത പങ്കുവച്ചത്.
അതിജീവിതയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റംചെയ്തവർമാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ഇതെല്ലാം ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.










0 comments