print edition കാത്തിരിപ്പിനൊടുവിൽ നീതി; ഹർജി വൈകിയതിനാൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് ഹെെക്കോടതി

സ്വന്തം ലേഖിക
Published on Sep 03, 2026, 01:01 AM | 1 min read
കൊച്ചി : വാഹനാപകട നഷ്ടപരിഹാര ഹർജി സമർപ്പിക്കാൻ 13 വർഷം വൈകിയെന്ന കാരണത്താൽ ഹർജി തള്ളിയ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാലതാമസം മാത്രം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് പി എം മനോജ് ഉത്തരവിട്ടു. വാഹനാപകട കേസുകളിൽ സമയപരിധി ലംഘിച്ചു എന്ന കാരണത്താൽ നഷ്ടപരിഹാര ഹർജികൾ തള്ളരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. ഹർജി വീണ്ടും പരിഗണിച്ച് തുക പുനർനിർണയിക്കാനും ആറുമാസത്തിനകം കേസ് തീർപ്പാക്കാനും ട്രിബ്യൂണലിനോടും ആവശ്യപ്പെട്ടു.
2003 ആഗസ്‌തിൽ ആലപ്പുഴ മങ്കൊമ്പ് ജങ്‌ഷന് സമീപമാണ് കേസിനാസ്പദമായ അപകടം നടന്നത്. ആലപ്പുഴ നെടുമുടി സ്വദേശി സന്തോഷ്-കുമാർ (50) ഓടിച്ച ബെെക്കിൽ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു. തുടർന്ന് സന്തോഷ്‌കുമാർ ദീർഘകാലം ആലപ്പുഴ മെഡിക്കൽ കോളേജിലും വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 2016-ലാണ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചത്. അപകടം നടന്ന് 13 വർഷത്തിനുശേഷമാണ് ഹർജി സമർപ്പിച്ചതെന്നും വൈകിയതിന് കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടില്ലെന്നും കാണിച്ച് ട്രിബ്യൂണൽ കേസ് തള്ളി. തുടർന്ന് സന്തോഷ്-കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.










0 comments