print edition നീതിപീഠം ഭൂരിപക്ഷാധിപത്യത്തിന് വഴിമാറരുത് : ജസ്റ്റിസ് എ പി ഷാ

തിരുവനന്തപുരം
രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണെന്നും നീതിപീഠം ഭൂരിപക്ഷാഭിപ്രായത്തിന് വഴങ്ങുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുമെന്നും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ബഹുസ്വര സംസ്കാരമാണ് രാജ്യത്തിന്റെ കരുത്ത്.
കോടതികൾ ഭരണഘടനാപരമായ ധാർമികതയ്ക്ക് പകരം മറ്റു താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നത് അപകടകരമാണ്. ഹിജാബ് കേസിലെ നിലപാടും ശബരിമല വിധി നടപ്പിലാക്കുന്നതിലെ കാലതാമസവും നീതിപീഠം നേരിടുന്ന സമ്മർദത്തിന്റെ തെളിവുകളാണ്. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പാലിക്കേണ്ട അകലം കുറഞ്ഞുവരുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴക്കുന്നത്. ഉന്നത നീതിപീഠത്തിന്റെ തലവന്മാർ ഭരണത്തലവന്മാരുമായി പുലർത്തുന്ന അതിരുകടന്ന ബന്ധങ്ങൾ കോടതിയുടെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുന്നു.
വിചാരണയില്ലാതെ വീടുകൾ തകർക്കുന്ന നടപടി രാജ്യത്ത് വർധിച്ചുവരുന്നത് ഭരണഘടനാവിരുദ്ധമായ ഭൂരിപക്ഷാധിപത്യത്തിന്റെ അധിനിവേശത്തെയാണ് അടയാളപ്പെടുത്തുന്നത്. ജനങ്ങളെ ‘നമ്മളെന്നും അവരെന്നും' വേർതിരിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങൾക്കെതിരെ നീതിപീഠം ജാഗ്രതയുള്ള കാവൽക്കാരനായി നിലകൊള്ളണമെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.










0 comments