'കള്ളനാണയങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീണു'; പി സി ജോർജിനെതിരെ ജോസ് കെ മാണി

ജോസ് കെ മാണി, പി സി ജോർജ്
കോട്ടയം: പൂഞ്ഞാർ, പാലാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളായ പി സി ജോർജും ഷോൺ ജോർജും കാഞ്ഞിരപ്പള്ളി മെത്രാനെതിരെയും സഭാ നിലപാടുകൾക്കെതിരെയും നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി ജോസ് കെ മാണി.
സഭയെ തള്ളിപ്പറയുന്നതിലൂടെ പലരുടെയും യഥാർത്ഥ സ്വഭാവം അഥവാ 'കള്ളനാണയങ്ങളുടെ മുഖംമൂടി' പുറത്തുവന്നുവെന്ന് ജോസ് കെ. മാണി പരിഹസിച്ചു. സഭയെയും മതമേലധ്യക്ഷന്മാരെയും രാഷ്ട്രീയ ലാഭത്തിനായി ആക്ഷേപിക്കുന്ന രീതിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. സാമൂഹിക വിഷയങ്ങളിൽ സഭാനേതൃത്വം ഇടപെടുന്നത് സ്വാഭാവികമാണെന്നും, അതിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വലിച്ചിഴയ്ക്കുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തീയ സഭകളോട് ബി.ജെ.പിക്ക് അത്ര വലിയ സ്നേഹമുണ്ടെങ്കിൽ എന്തിനാണ് സന്നദ്ധ സേവനങ്ങളെയും മറ്റും തടസ്സപ്പെടുത്തുന്ന രീതിയിൽ എഫ്സിആർഎ നിയമങ്ങൾ കർശനമാക്കിയതെന്ന് ജോസ് കെ. മാണി ചോദിച്ചു.
മെത്രാന്മാർ നാണംകെട്ടവരാണെന്നും അവരെ തള്ളിപ്പറയേണ്ടിവരുമെന്നുമായിരുന്നു പി സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘‘ഇവനൊക്കെ ബോധവും വിവരവും വേണ്ടേ. എഫ്‌സിആർഎ ബില്ല് വരും. വിദേശപണത്തിന്റെ കണക്ക് കൊടുത്താലെന്താ കുഴപ്പം? എന്തിനാ ഇവന്മാർ കുരയ്‌ക്കുന്നത്? ആ കുര ഇവന്റെയൊക്കെ മനസ്സിലെ നാറിയ രാഷ്‌ട്രീയമാണ്. ആശങ്കയുംകൊണ്ട് വീട്ടിലിരുന്നാൽ മതി. മെത്രാന്മാർ ഉൗളത്തരവുമായി നടക്കാൻ പാടില്ല.
രാഷ്‌ട്രീയം പറയുന്ന മെത്രാന്മാരോട് ഞങ്ങൾ ബഹുമാനം കാണിക്കില്ല. എനിക്കെതിരെ വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബിഷപ് മര്യാദക്കാരനാണെന്നാ കരുതിയത്. പക്ഷേ അയാൾ എന്താ കാണിച്ചത്? മഠങ്ങളിൽ വിളിച്ചിട്ട് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ? ‘ദീപിക’ പത്രത്തിൽ എന്റെ പ്രചാരണചിത്രം വന്നില്ല''– പി സി ജോർജ് പറഞ്ഞു.
ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഇങ്ങനെയാണെങ്കിൽ സഭയെ ബിജെപിക്ക് കൈവിടേണ്ടിവരുമെന്നും ഷോൺ ജോർജ് പറഞ്ഞു. ‘ദീപിക’ പത്രം എന്തൊക്കെയാണ് എഴുതി വിടുന്നത്. എഫ്‌സിആർഎ ബിൽ പാടില്ലെന്ന് ഇനിയെങ്ങനെയാണ് ഞങ്ങൾ അമിത് ഷായോട് പറയുകയെന്നും ഷോൺ പറഞ്ഞു. പി സി ജോർജ് പൂഞ്ഞാറിലും ഷോൺ പാലായിലും ബിജെപി സ്ഥാനാർഥികളായിരുന്നു.










0 comments