print edition ഓർമകളായി വളരും 14 വൃക്ഷത്തൈകൾ

ജനകീയാസൂത്രണത്തിന്റെ 30–ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ
തിരുവനന്തപുരം: നാടിന്റെ വികസനചരിത്രം തിരുത്തിയ ജനകീയാസൂത്രണത്തിന് മൂന്നുപതിറ്റാണ്ട് പൂർത്തിയായതിന്റെ ഓർമയിൽ 14 ജില്ലകളിലും ഓരോ വൃക്ഷത്തൈകൾ വളരും. കോട്ടൺഹിൽ സ്‌കൂൾ മുറ്റത്തെ ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമത്തിന്റെ വേദിയിൽ സ്ഥാപിച്ച വൃക്ഷത്തൈകൾക്ക് പ്രമുഖർ വെള്ളമൊഴിച്ചു.
ഇൗ തൈകൾ 14 ജില്ലകളിൽ ഇനി ജനകീയാസൂത്രണത്തിന്റെ ഓർമപേറുന്ന വൃക്ഷങ്ങളായി വളരും. 920 പേർ പങ്കെടുത്ത സംഗമം തദ്ദേശ മന്ത്രി കെ എം ഷാജി ഉദ്ഘാടനംചെയ്തു. ‘ജനകീയാസൂത്രണ ജനകീയചരിത്രം' പുസ്തകസമാഹാരത്തിന്റെ പ്രീ- പബ്ലിക്കേഷൻ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. ജനകീയാസൂത്രണം ആസൂത്രണ സെല്ലിന് നേതൃത്വം നൽകിയ വി ജി മനോമോഹന്റെ സ്മരണയ്ക്കായുള്ള വെബ്സൈറ്റ് മന്ത്രി സി പി ജോൺ പ്രകാശിപ്പിച്ചു. സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വെബിനാർ സീരീസ് ഉദ്ഘാടനംചെയ്തു. ഡോ. എം പി പരമേശ്വരൻ അനുസ്മരണം തോമസ് ഐസക് നിർവഹിച്ചു.
മുൻ ചീഫ് സെക്രട്ടറിമാരായ എസ് എം വിജയാനന്ദ്, ശാരദ മുരളീധരൻ, മുൻ ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. ബി ഇക്ബാൽ, സി പി നാരായണൻ, ഡോ. ജിജു പി അലക്സ്, സംസ്ഥാന ധനകമീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് ചെയർമാൻ എം പി ജാക്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കോട്ടായിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നയ്‌ക്കൽ, വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി സ്വാഗതവും കെ ശിവകുമാർ നന്ദിയും പറഞ്ഞു.










0 comments