print edition മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്ത അഭിഷിക്തനായി

ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മെത്രാഭിഷേക ചടങ്ങ്
കോലഞ്ചേരി : മലങ്കര യാക്കോബായ സഭ മൂവാറ്റുപുഴ മേഖല സഹായ മെത്രാപ്പോലീത്തയായി മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേലിനെ വാഴിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു വാഴിക്കൽ. നിയുക്ത മെത്രാപ്പോലീത്തയെ അംഗീകരിച്ചുള്ള ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കൽപ്പന ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വായിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകൾക്കിടെ കാതോലിക്കാ ബാവാ, ഗബ്രിയേല്‍ റമ്പാനെ മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ എന്ന് നാമകരണം ചെയ്തു.
കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച അംശവസ്ത്രം സഹകാര്‍മികരായ മെത്രാപ്പോലീത്തമാര്‍ നവാഭിഷിക്തനെ ധരിപ്പിച്ചു. തുടർന്ന് സിംഹാസനങ്ങളിലിരുത്തി വൈദികര്‍ മൂന്നുപ്രാവശ്യം ഉയര്‍ത്തി. അഭിഷേക ചടങ്ങുകൾ നാലരമണിക്കൂര്‍ നീണ്ടു. സുന്നഹദോസ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസ്, സഭയിലെ മെത്രാപ്പോലീത്തമാർ, ഭാരവാഹികൾ, വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. അനുമോദനസമ്മേളനം സിറോ മലബാര്‍ സഭ കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കാതോലിക്കാ ബാവാ അധ്യക്ഷനായി.











0 comments